തിരുവനന്തപുരം:കടുവകളും ആനകളും ഉൾപ്പെടെ വന്യജീവികൾ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നതിന് പിന്നിൽ ഭക്ഷണം ലഭ്യമല്ലാത്തതും വന വിസ്തൃതി മതിയാകാത്തതുമെന്ന് വനംവകുപ്പിന്റെ വിലയിരുത്തൽ.
മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങൾ കാട്ടിൽ വ്യാപകമായതോടെ ഈറ്റയും മുളയും പോലുള്ള പുല്ല് വർഗ സസ്യങ്ങൾ വളരെ കുറഞ്ഞു. ഇതോടെ ആനയെ പോലുള്ള സസ്യഭുക്ക് ജീവികൾക്ക് ഭക്ഷണം കുറഞ്ഞു. ഇതാണ് ഇവ കാടിറങ്ങി നാട്ടിൽ എത്താൻ കാരണം. വനാതിർത്തി മേഖലയിൽ ഭക്ഷ്യ യോഗ്യമായ കാർഷിക വിളകളുള്ളതിനാൽ ഇവയുടെ കാടിറക്കം തുടരുകയാണ്.കടുവകൾ ഭക്ഷണമാക്കുന്ന ജീവികൾ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നതോടെ അവയുടെ പിന്നാലെ കടുവകളും കാടിറങ്ങുന്നു.
മുമ്പൊക്കെ വനാതിർത്തികളിൽ ഇഞ്ചി, മഞ്ഞൾ, കോലിഞ്ചി,പുളിയിഞ്ചി തുടങ്ങിയ വിളകളായിരുന്നു കൃഷി. കാടിറങ്ങുന്ന ജീവികൾ ഇവ ഭക്ഷിക്കാതെ മടങ്ങും. ഇപ്പോൾ വാഴയും ചേനയും കപ്പയുമൊക്കെയാണ് കൃഷി. ഇവ ഭക്ഷിക്കാൻ എത്തുന്ന കാട്ടാനകളും കാട്ടുപന്നികളും മടങ്ങാറില്ല.
ഒരു കടുവയുടെ ആവാസ വ്യവസ്ഥയ്ക്ക് 25 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വേണ്ടത്. എണ്ണം പെരുകുന്നതോടെ ഇതു ചുരുങ്ങും. കടുവകൾ പരസ്‌പരം ആവാസ വ്യവസ്ഥയിൽ കടന്നുകയറുന്നതോടെ തമ്മിൽ ആക്രമിക്കുകയും അംഗഭംഗം ഉണ്ടാകുകയും ചെയ്യും. ചിലതിന്റെ കോമ്പല്ല് ഒടിയാറുണ്ട്. അതോടെ ഇരപിടിക്കാനുള്ള ശേഷി നഷ്ടപ്പെടും. വനാതിർത്തിയിൽ പശുക്കളെയും ആടുകളെയും കാണുന്നതോടെ കാട്ടിലേക്ക് മടങ്ങില്ല. വനം വകുപ്പ് പിടികൂടിയ, നാട്ടിലിറങ്ങിയ കടുവകളെല്ലാം അംഗഭംഗം ഉള്ളവയാണ്.
കടുവകൾ പെരുകി
2018 ലെ സെൻസസിൽ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം 130 ലധികം കടുവകൾ ഉണ്ട്. ഇപ്പോൾ 150 ആയെന്നാണ് കണക്ക്. ഇതിനോടു ചേർന്ന തമിഴ്നാടിന്റെ ഭാഗമായ ആനമല ടൈഗർ റിസർവിൽ 790 ഉം കർണാടക ബന്ദിപ്പൂർ ടൈഗർ റിസർവിൽ 568ഉം കടുവകളുണ്ട്. ഇരപിടിക്കാൻ 200 മൈൽ വരെ സഞ്ചരിക്കുന്ന കടുവകൾ സംസ്ഥാന വനാതിർത്തികൾ കടന്നെത്താറുണ്ട്.
കാട്ടാനകൾ 5,706
സംസ്ഥാനത്ത് 5,706 കാട്ടാനകൾ ഉണ്ടെന്നാണ് കണക്ക്. കാട്ടാനക്കൂട്ടങ്ങൾക്ക് 128 ചതുരശ്ര കിലോമീറ്ററാണ് ആവാസ വ്യവസ്ഥ വേണ്ടത്. ആനത്താരകൾ മിക്കതും തകർത്ത് റിസോർട്ടുകൾ നിർമ്മിച്ചതും അവിടെയെല്ലാം ജനവാസ കേന്ദ്രങ്ങളായതും വെല്ലുവിളിയായിട്ടുണ്ട്.
കാടിന് ഉൾക്കൊള്ളാവുന്ന ശേഷിയേക്കാൾ വന്യജീവികൾ വർദ്ധിച്ചിട്ടുണ്ട്. കാട്ടിലെ മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ നശിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.
-എ.കെ.ശശീന്ദ്രൻ
വനം വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |