കൊച്ചി: കടലിനടിയിലൂടെ സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ ലഭ്യമാകുന്ന അതിവേഗ ഇന്റർനെറ്റ് ലക്ഷദ്വീപിന്റെ ടൂറിസം സാദ്ധ്യതകൾക്കും സുരക്ഷാസന്നാഹങ്ങൾക്കും കരുത്ത് പകരും. ദ്വീപിലെ ആശയവിനിമയത്തിനും വൻമാറ്റങ്ങൾക്കു വഴിതെളിക്കും. സഞ്ചാരികളെ കൂടുതലായി ആകർഷിക്കും.
ബി.എസ്.എൻ.എല്ലാണ് കൊച്ചി - ലക്ഷദ്വീപ് സബ്‌മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ ഉറപ്പാക്കുന്നത്. ഇതോടെ ദ്വീപിലെ ഇന്റർനെറ്റ് സേവനം ഉപഗ്രഹത്തിൽ നിന്ന് ഫൈബറിലേക്ക് മാറി. വൻകരയിൽ ലഭിക്കുന്ന വേഗതയിൽ ദ്വീപിലും ഇന്റർനെറ്റ് ലഭിക്കുന്നു. മുമ്പ് 1.7 ജി.ബിയായിരുന്ന ബാൻഡ്‌വിഡ്ത്ത് 200 ജി.ബിയായി. വൈപ്പിനിലെ കുഴിപ്പിള്ളിയിൽ തുടങ്ങി കടലിനടിയിലൂടെ 1868 കിലോമീറ്റർ നീളുന്ന കേബിൾ കവരത്തി, മിനിക്കോയി ദ്വീപുകളിലെത്തിച്ചു. അവിടെ നിന്ന് മറ്റ് ദ്വീപുകളിലേക്കും കണക്റ്റിവിറ്റി നൽകി.
1072 കോടി രൂപയുടെ പദ്ധതിയാണ്. ടെലികോം വകുപ്പിന്റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്) ആണ് ധനസഹായം നൽകുന്നത്. മുഴുവൻ ദ്വീപിലും 4ജി കണക്‌ഷൻ കിട്ടും. നിലവിലെ 28 ടവറുകളിൽ 23ഉം 4ജി ആണ്. 18 ടവറുകൾ കൂടി സ്ഥാപിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിച്ചു. റിസോർട്ടുകൾ ഉൾപ്പെടെ പദ്ധതികൾ ഒരുങ്ങുന്നുണ്ട്. 36 ദ്വീപുകളിൽ പത്ത് എണ്ണത്തിലേ ജനവാസമുള്ളൂ. ജനവാസമില്ലാത്ത ബങ്കാരമാണ് ടൂറിസത്തിന് പ്രസിദ്ധം.
ഗുണങ്ങൾ
ടൂറിസം അന്വേഷണത്തിനും ബുക്കിംഗിനും സഹായമാകും
ടൂറിസ്റ്റുകൾക്ക് വൈഫൈ ഉപയോഗിക്കാം
ജെട്ടികളിൽ സൗജന്യ വൈഫൈ
673 സർക്കാർഓഫീസുകളിലും 5000 ഗുണഭോക്താക്കൾക്കും ഹൈസ്പീഡ് നെറ്റ്
ബി.എസ്.എൻ.എല്ലിന് വരുമാനം വർദ്ധിക്കും
സുരക്ഷ ഉറപ്പാക്കും
ദ്വീപിലെ സായുധസേനാ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ആശയവിനിമയവും ശക്തിപ്പെടുത്താൻ പദ്ധതി വഴിയൊരുക്കും
നിശ്ചയിച്ചതിലും മുമ്പേ പദ്ധതി നടപ്പായി. കൂടുതൽ ടവറുകൾ വരുമ്പോൾ ഇന്റർനെറ്റ് വേഗത കൂടും. ഇത് ടൂറിസത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കും .
വി. സുരേന്ദ്രൻ
പ്രിൻസിപ്പൽ ജനറൽ മാനേജർ
ബി.എസ്.എൻ.എൽ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |