കൊല്ലം: നമ്മുടെ പറമ്പുകളിലും പാതയോരങ്ങളിലും ആർക്കും വേണ്ടാതെ വളരുന്ന ഞൊട്ടാഞ്ഞൊടിയൻ (ഞാട്ടയ്ക്ക) അത്ര നിസാരക്കാരനല്ല. ഒരു തലമുറയുടെ ഗൃഹാതുരമായ ഓർമ്മകളിൽ നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന കളിപ്പാട്ടമായിരുന്ന ഈ കാട്ടുപഴത്തിന് ഇന്ന് വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻഡാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം 'ഗോൾഡൻ ബെറി' എന്നാണ് രാജ്യാന്തര വിപണിയിൽ അറിയപ്പെടുന്നത്.
പേരുകൾ പലത്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഈ സസ്യം അറിയപ്പെടുന്നത്. 'ഫൈസിലിസ് മിനിമ' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പുരാതന കാലം മുതൽ ഔഷധ നിർമ്മാണത്തിനും കർക്കടക മാസത്തിലെ ഔഷധക്കഞ്ഞിയിലും ഈ ചെടി ഉപയോഗിച്ചു പോന്നിരുന്നു. തക്കാളിയുടെ ആകൃതിയുള്ള, മഞ്ഞനിറത്തിലുള്ള ഈ പഴത്തിന് മധുരവും പുളിയും കലർന്ന രുചിയാണുള്ളത്.
ഔഷധഗുണങ്ങളുടെ കലവറ
വൈറ്റമിൻ സി, വൈറ്റമിൻ എ, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക് മികച്ച ഔഷധമാണിത്. ലിവർ, കിഡ്‌നി സംരക്ഷണം, ആസ്തമ പ്രതിരോധം, കാഴ്ചശക്തി വർദ്ധിപ്പിക്കൽ എന്നിവയ്ക്കും ഫലപ്രദം.
കൊഴുപ്പും കലോറിയും വളരെ കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഇത് അത്യുത്തമമാണ്. 50 ഗ്രാം പഴത്തിൽ വെറും 26 കലോറി മാത്രമാണുള്ളത്.
ജൈവസംയുക്തങ്ങളായ പോളിഫിനോൾ, കരോട്ടിനോയിഡ് എന്നിവ അടങ്ങിയതിനാൽ ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഇത് സഹായിക്കുന്നു.
കാത്തിരിക്കുന്നത് വലിയ സാധ്യതകൾ
അമേരിക്ക, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിന് വലിയ വിപണിയുണ്ടെങ്കിലും കേരളത്തിൽ ഈ കാട്ടുചെടിയുടെ കൃഷിയോ പരിപാലനമോ ഇതുവരെ കാര്യമായി തുടങ്ങിയിട്ടില്ല. കാട്ടുപഴം എന്ന നിലയിൽ നിന്നും വാണിജ്യ വിള എന്ന നിലയിലേക്ക് ഞൊട്ടാഞ്ഞൊടിയനെ മാറ്റിയാൽ വലിയ സാമ്പത്തിക സാദ്ധ്യതകളാണ് മലയാളിക്ക് മുന്നിൽ തുറക്കപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |