
പത്ത് വർഷത്തിൽ 100 പുതിയ ക്യാമ്പസുകൾ തുടങ്ങും
കൊച്ചി: ദേശീയ തലത്തിലെ മുൻനിര വിദ്യാഭ്യാസ ബ്രാൻഡാകാൻ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് (മിറ്റ്സ് കൊച്ചി) ഒരുങ്ങുന്നു. ഇന്ത്യയൊട്ടാകെ പത്ത് വർഷത്തിനുള്ളിൽ നൂറ് പുതിയ ക്യാമ്പസുകൾ ആരംഭിക്കുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ ജോർജ് എം. ജോർജ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10,000 കോടി രൂപയിലധികം അറ്റാദായം കൈവരിച്ച് റെക്കാഡിട്ട മുത്തൂറ്റ് ഫിനാൻസിന്റെ കോർപ്പറേറ്റ് സാമൂഹിക സുരക്ഷാ(സി.എസ്.ആർ) പദ്ധതിയുടെ 70 ശതമാനവും വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനാണ് ചെലവഴിക്കുന്നത്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസിനെ മിറ്റ്‌സ് കൊച്ചിയെന്ന പേരിൽ റീബ്രാൻഡ് ചെയ്തു.
ദേശീയ തലത്തിലെ മുൻനിര വിദ്യാഭ്യാസ ബ്രാൻഡായി മാറാനാണ് ലക്ഷ്യമെന്ന് മിറ്റ്‌സ് കൊച്ചിയുടെ പ്രിൻസിപ്പൽ ഡോ. പി.സി നീലകണ്ഠൻ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള വൈദഗ്ദ്ധ്യ പരിശീലനം ലഭ്യമാക്കുന്നതിന് വിവിധ പങ്കാളിത്തങ്ങൾ മിറ്റ്‌സിനെ സഹായിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു ഏബ്രഹാം പറഞ്ഞു.
100 എക്സുമായി പങ്കാളിത്തം
എൻജിനീയറിംഗ് വിദ്യാഭ്യാസത്തിൽ അക്കാഡമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാനായി 'മിറ്റ്സ് എലിവേറ്റ്@100എക്സ്' പ്രോഗ്രാമിന് മുത്തൂറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് തുടക്കമിട്ടു. നോയിഡയിലെ പ്രമുഖ ലേണിംഗ് സ്ഥാപനമായ 100എക്‌സ് സ്‌കൂളുമായി ചേർന്ന് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി പ്രത്യേക ആഡ് ഓൺ പ്രോഗ്രാമാണ് അവതരിപ്പിക്കുന്നത്. 100എക്സ് സ്‌കൂൾ സ്ഥാപകനും ഐ.ഐ.ടി റൂർക്കി പൂർവവിദ്യാർത്ഥിയും പ്രശസ്ത കോഡിംഗ് വിദഗ്ധനുമായ ഹർകിരാത് സിംഗിന്റെ മേൽനോട്ടം പ്രോഗ്രാമിനുണ്ടാകും.
120 വിദ്യാർത്ഥികൾക്ക് അധിക പരിശീലനം
കമ്പ്യൂട്ടർ സയൻസ്, എ.ഐ, സൈബർ സെക്യൂരിറ്റി, എ.ഐ ആൻഡ് ഡാറ്റാ സയൻസ് എന്നീ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാർത്ഥികൾക്കാണ് 'മിറ്റ്സ് എലിവേറ്റ്@100എക്സ്' പ്രോഗ്രാമിൽ പ്രവേശനം. പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും വേനലവധി കാലത്ത് വിദ്യാർത്ഥികൾക്ക് നോയിഡയിലെ 100എക്‌സ് സ്കൂളിൽ രണ്ട് മാസം താമസിച്ച് നേരിട്ട് പരിശീലനം നേടാം. താങ്ങാവുന്ന ഫീസ് മാത്രമാണ് ഈടാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |