
ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് ഡൽഹി അരുൺ ജെയ്‌റ്റലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 265 റൺസെന്ന ഹിമാലയൻ ലക്ഷ്യം 18.5 ഓവറിൽ മറികടന്ന് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ അവിശ്വസനീയ ജയം.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസാണ് പഞ്ചാബ് കിംഗ്‌സ് വിജയകരമായി പൂർത്തിയാക്കിയത്. (265/4). 67 പന്തിൽ 152 റൺസ് ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സകോറായി മാറുകയും പവർപ്ലേയിൽ തന്നെ 100 കടന്ന ബാറ്റിംഗ് മികവും കളിയിലെ പ്രധാന നാഴികകല്ലായി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് വേണ്ടി കെ.എൽ രാഹുലും നിതീഷ് റാണയും ചേർന്ന് പഞ്ചാബ് ബൗളർമാരെ തകർത്തടിക്കുകയായിരുന്നു. 67 പന്തിൽ 16 ഫോറും 9 സിക്സറുമടക്കം 152 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ റാണയ്‌ക്കൊപ്പം (44 പന്തിൽ 91) 220 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് രാഹുൽ പടുത്തുയർത്തിയത്. ഇതോടെ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 264 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി പ്രഭ്സിമ്രാൻ സിംഗും (26 പന്തിൽ 76) പ്രിയാൻഷ് ആര്യയും (17 പന്തിൽ 43) ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ആദ്യ ആറ് ഓവറിൽ തന്നെ പഞ്ചാബ് സകോർ 116 ൽ എത്തിച്ചു.
മദ്ധ്യ ഓവറുകളിൽ വിക്കറ്റുകൾ വീണെങ്കിലും നായകൻ ശ്രേയസ് അയ്യർ (36 പന്തിൽ 71) മികച്ച പ്രകടനം പുറത്തെടുത്തു. നേഹൽ വധേരയുടെ (25) പിന്തുണയോടെ അയ്യർ പഞ്ചാബിനെ അനായാസം വിജയതീരത്തെത്തിക്കുകയായിരുന്നു. 264 റൺസ് നേടിയിട്ടും തോൽക്കേണ്ടി വന്നു എന്നത് ഡൽഹി ക്യാപിറ്റൽസിന്റെബൗളർമാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പഞ്ചാബാകട്ടെ, ഈ ജയത്തോടെ ടൂർണമെന്റിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |