ലണ്ടൻ : ഈ വർഷം ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യു.കെയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിച്ചവരിൽ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യക്കാരെന്ന് ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോർട്ട്. ഇവരിൽ കൂടുതലും വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന അന്തർദേശീയ ഫീസിൽ നിന്ന് വ്യത്യസ്തമായി, അഭയാർത്ഥികൾക്ക് ആഭ്യന്തര ഫീസിൽ പഠനത്തിന് അവസരം ലഭിക്കുമെന്ന പഴുത് ഉപയോഗിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് ഹോം ഡിപ്പാർട്ട്മെന്റ് വൃത്തങ്ങൾ പറയുന്നു. ജനുവരി 1 മുതൽ 250 ഓളം ഇന്ത്യൻ കുടിയേറ്റക്കാർ ഇത്തരത്തിൽ എത്തിയെന്നും ഇക്കാലയളവിൽ ആകെ എത്തിയ കുടിയേറ്റക്കാരുടെ അഞ്ചിലൊന്നാണിതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 1,180 പേരാണ് ഈ വർഷം ഇതുവരെ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നത്. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പത് മാസം 233 ഇന്ത്യക്കാരാണ് ഇംഗ്ലീഷ് ചാനൽ കടന്നത്. സ്റ്റുഡന്റ് വിസയ്ക്കുള്ള ചെലവും ഫീസുകളും മറ്റും ഭയന്നാകാം വിദ്യാർത്ഥികൾ ഇത്തരം മാർഗം സ്വീകരിക്കുന്നതെന്നാണ് അധികൃതർ കരുതുന്നത്. അതേ സമയം, ഇതുവരെയുള്ള ഡേറ്റകൾ പ്രകാരം ഇന്ത്യക്കാരിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകളിൽ നാല് ശതമാനം മാത്രമേ അനുവദിക്കുന്നുള്ളൂ. ബാക്കിയുള്ളവരെ നാടുകടത്തുമെന്നാണ് സൂചിപ്പിക്കുന്നത്. യു.കെയിൽ വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന കുടിയേറ്റക്കാരിലും ഇന്ത്യക്കാരാണ് കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |