ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. അടുത്തകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല.
അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിറകെ അദാനിക്കെതിരെ ആദ്യമായാണ് അന്വേഷണം. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. അതേസമയം, അദാനിക്കുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം പത്ത് ലക്ഷം കോടി കടന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |