ഇന്ന് ഉച്ചയോടെയാണ് പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചത്. ജനിച്ച തമിഴ്‌നാട്ടിലെ വെല്ലൂരിലാണെങ്കിലും മലയാളികൾക്ക് അവർ 'വാണിയമ്മ'യാണ്. 1975 മുതൽ ഒരു ദശകത്തോളം മലയാള സിനിമ ഗാനങ്ങൾ വാണിയമ്മയും എസ്. ജാനകി അമ്മയുമാണ് കൈയടക്കിവച്ചിരുന്നത്.
"തിരുവോണപ്പുലരിതൻ", ‘സീമന്ത രേഖയിൽ...’ തുടങ്ങി അന്നും ഇന്നും നമുക്കൊക്കെ ഏറെ പ്രിയപ്പെട്ട നിരവധി ഗാനങ്ങൾ അവർ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സലീൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളികൾക്കു മുന്നിലെത്തിച്ചത്. ഒ എൻ വിയുടെ ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് അവർ കേരളക്കരയ്ക്ക് സുപരിചിതയായത്.
എൺപതുകളിൽ യുവത്വത്തിന് ഹരമുണ്ടാക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ പാട്ടുകൾ.
ചെറിയൊരു ഇടവേളയ്ക്ക് പുലിമുരുകനിലെ ഗാനത്തിലൂടെ മടങ്ങിവന്നപ്പോഴും മലയാളികൾ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്.
1945 നവംബർ 30നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. പിതാവ് അക്കൗണ്ടന്റായിരുന്നു. ഒമ്പത് മക്കളില്‍ അഞ്ചാമത്തെ മകളായിരുന്നു വാണി ജയറാം. തനിക്ക് പത്തുദിവസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ തന്റെ ജാതകം എഴുതിച്ചിരുന്നുവെന്നും ഈ കുട്ടി വളരുമ്പോള്‍ ഒരു വലിയ പാട്ടുകാരിയായിത്തീരുമെന്ന് അതിലുണ്ടായിരുന്നുവെന്നും ഗായിക മുൻപ് വെളിപ്പെടുത്തിയിരുന്നു.
എട്ടാം വയസിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങിയ അവർ വിവാഹത്തിന് ശേഷം മുംബയിൽ താമസമാക്കി. ഇതിനുശേഷമാണ് സിനിമാ സംഗീതത്തിലേക്ക് ചുവടുവച്ചത്. അതിന് നിമിത്തമായതാകട്ടെ പ്രശസ്‌ത സംഗീത സംവിധായകൻ വസന്ത് ദേശായിയും.
ഗുഡി’ എന്ന ചിത്രത്തിലൂടെയാണ് വസന്ത് ദേശായി വാണി ജയറാമിനെ സിനിമാ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയത്. അഞ്ച് പതിറ്റാണ്ടിനിടയിൽ മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു.
ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ വാണി ജയറാമിന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു പ്രഖ്യാപനം. എന്നാൽ പുരസ്കാരം വാങ്ങാതെയാണ് ഗായിക വിടവാങ്ങിയിരിക്കുന്നത്. അതേസമയം, സംഗീത ലോകത്തിന് നികത്താനാകത്ത നഷ്ടമാണ് വാണിയമ്മയുടെ നേരത്തെയുള്ള വിയോഗമെന്ന് ഗായകൻ മധു ബാലകൃഷ്ണൻ അനുസ്മരിച്ചു.
ഉൾക്കൊള്ളാൻ പറ്റാത്ത വാർത്തയായിരുന്നു ഇതെന്ന് ഗായിക മഞ്ജരി പ്രതികരിച്ചു. 'ഈയടുത്ത് വാണിയമ്മയ്ക്ക് പത്മഭൂഷൺ ലഭിച്ചപ്പോൾ നമ്മളെല്ലാം സന്തോഷിച്ചതാണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെയൊരു വാർത്ത കേൾക്കുന്നത് എനിക്ക് മാത്രമല്ല സംഗീത ലോകത്ത് ആർക്കും ഉൾക്കൊള്ളാൻ പറ്റാത്തില്ല. മലയാളത്തിലും, ഹിന്ദിയിലുമുൾപ്പടെ എല്ലാ ഭാഷകളിലും പാടിയിട്ടുണ്ട്. കടുകട്ടി പാട്ടുകളാണ് വാണിയമ്മയുടേതെന്നാണ് പറയാറ്. അത്തരത്തിലുള്ള പാട്ടുകൾ പാടാനും പഠിക്കാനും വളരെ ബുദ്ധിമുട്ടാണ്. ശബ്ദത്തിലും ചെറുപ്പമാണ്.'- മഞ്ജരി അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |