കട്ടപ്പന: അഞ്ചു വർഷം മുമ്പ് കാണാതായ നഗരസഭയുടെ മണ്ണിര കമ്പോസ്റ്റ് നിർമാണ യൂണിറ്റിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ ഒടുവിൽ കണ്ടെത്തി. നഗരസഭയുടെ നിയന്ത്രണത്തിൽ പുളിയന്മലയ്ക്ക് സമീപം പ്രവർത്തിക്കുന്ന അറവുശാലയോട് ചേർന്നുള്ള മുറിയിൽ തുരുമ്പെടുത്ത് അന്ത്യവിശ്രമം കൊള്ളുന്ന നിലയിലാണ് 30 ലക്ഷത്തിന്റെ യന്ത്രസാമഗ്രികൾ. ഈ യന്ത്രങ്ങൾ എവിടെ എന്ന് അറിയില്ലെന്നാണ് നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം വരെ പറഞ്ഞത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഹോട്ടലുകളിലെയും ഫ്ളാറ്റുകളിലെയും ആഹാരാവശിഷ്ടങ്ങൾ സംസ്‌കരിച്ച് മണ്ണിര കമ്പോസ്റ്റാക്കാനുള്ള പദ്ധതി നടപ്പാക്കിയത്. ഇതിനായി മുൻസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് 15ലക്ഷം രൂപ മുടക്കി കെട്ടിടം നിർമ്മിച്ചു. കോയമ്പത്തൂരിൽ നിന്ന് 30 ലക്ഷത്തിന്റെ യന്ത്ര സാമഗ്രികളും ഇറക്കി. അവശിഷ്ട സംസ്‌കരണമോ, വളം ഉത്പാദനമോ നടന്നില്ല. പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് യന്ത്ര സാമഗ്രികൾ ഇവിടെ നിന്ന് മാറ്റുകയായിരുന്നത്രെ. അറവുശാലയ്ക്ക് സമീപം സംസ്‌കരണം നടത്താനും പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഇത് ആരും അറിഞ്ഞില്ലെന്ന് മാത്രമല്ല ഉത്പാദനവും നടന്നില്ല. നഗരസഭയുടെ 45 ലക്ഷം രൂപ നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
'മണ്ണിര കമ്പോസ്റ്റ് നിർമാണത്തിനായി മുൻസിപ്പൽ ഗ്രൗണ്ടിനോട് ചേർന്ന് കെട്ടിടം നിർമ്മിക്കുന്നത് അന്നേ പ്രതിപക്ഷം എതിർത്തിരുന്നു. ജനവാസമേഖലയിൽ ഇത് അപ്രായോഗികമായിരുന്നു. 15ലക്ഷം രൂപ മുടക്കിയെന്ന് പറയുന്ന കെട്ടിടനിർമാണത്തക്കുറിച്ച് അന്വേഷിക്കണം. അഞ്ചു ലക്ഷം പോലും ചെലവായിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യാ മനസിലാകും. വെറുതെ നശിപ്പിച്ചു കളഞ്ഞ ഈ ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീടുവച്ചു നല്കാമായിരുന്നു."
-ഗിരീഷ് മാലിയിൽ, നഗരസഭാ മുൻ കൗൺസിലർ
'വേസ്റ്റ് മാനേജ്‌മെന്റ് നടത്തിപ്പിലെ വീഴ്ചയാണ് മണ്ണിര കമ്പോസ്റ്റ് നിർമ്മാണ പദ്ധതി പാളിപ്പോകാൻ കാരണം. പദ്ധതി നടത്തിപ്പ് സുഗമമാകില്ലെന്ന് പ്രതിപക്ഷം ഒന്നടങ്കം അന്ന് പറഞ്ഞതാണ്. എന്നാൽ ഭരണസമിതി വകവച്ചില്ല. അവശിഷ്ട നിർമാർജനം, സംസ്‌കരണം എന്നിവയ്ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി കേന്ദ്രസർക്കാർ കോടിക്കണക്കിനു രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇത്തരം ഫണ്ടുകൾ വാങ്ങിയെടുക്കുന്നതിന് പോലും നഗരസഭ ഭരണസമിതി മുൻകൈ എടുക്കുന്നില്ല"
-പി.ആർ. രമേശ്, ബി.ജെ.പി മുൻ കൗൺസിലർ
അന്വേഷണം നടത്തുമെന്ന് ചെയർപേഴ്‌സൺ
മണ്ണിര കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങാതിരുന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തും. ഈ പദ്ധതിയുടെ കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 45 ലക്ഷം രൂപ നഗരസഭയ്ക്ക് നഷ്ടപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്ന് അന്വേഷിക്കും.
-കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ഷൈനി സണ്ണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |