കൊല്ലം: കെ.എസ്.ആർ.ടി.സിയെപ്പോലെ കൊല്ലം ജില്ലാ പഞ്ചായത്തും ബസ് മുതലാളിയാകുന്നു. കുടുംബശ്രീ അംഗങ്ങൾക്ക് ജോലി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സർവീസ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഒരു ബസ് സർവീസ് വീതം ആരംഭിക്കാനാണ് ആലോചന. പരീക്ഷണാർത്ഥം ചിലപ്പോൾ ഏതെങ്കിലും ഒരു ബ്ലോക്കിൽ മാത്രവും ആരംഭിച്ചേക്കും. ഡ്രൈവറും ക്ലീനറും കണ്ടക്ടറുമൊക്കെ കുടുംബശ്രീ അംഗങ്ങളായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി ബസുകൾ വാങ്ങി നൽകും. അറ്റകുറ്റപ്പണികളുടെ ചെലവും ജില്ലാ പഞ്ചായത്ത് വഹിക്കും. ടിക്കറ്റ് വരുമാനത്തിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് ശമ്പളവും ഇന്ധന ചെലവും വഹിക്കും. യാത്രാ ക്ലേശമുള്ള റൂട്ടുകൾ തിരഞ്ഞെടുത്താകും സർവീസ്. റൂട്ടുകളിൽ പെർമിറ്റ് ലഭിക്കാൻ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങും.
ജില്ലാ പഞ്ചായത്ത് നീക്കിവയ്ക്കുക ₹ 3 കോടി
ഉല്ലാസ യാത്രയ്ക്ക് ട്രാവലർ
ഉല്ലാസ യാത്രകൾക്കായും ഓരോ ബ്ലോക്കിലും ഓരോ ടെമ്പോ ട്രാവലർ വാങ്ങി നൽകാൻ ആലോചനയുണ്ട്. നേരിട്ട് സമീപിക്കുന്ന യാത്രകൾക്ക് പുറമേ ബസിന്റെ ചുമതലക്കാർ സ്വന്തം നിലയിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകൾ ആസൂത്രണം ചെയ്യും. ടെമ്പോ ട്രാവലർ വാങ്ങി നൽകുന്നതിന് പുറമേ അറ്റകുറ്റപ്പണിയുടെ ചെലവും ജില്ലാ പഞ്ചായത്ത് വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാകും
ദാരിദ്ര്യ ലഘൂകരണ പദ്ധതിയായതിനാൽ സർക്കാർ അനുമതി നൽകുന്നതിനൊപ്പം മറ്റ് തദ്ദേശ സ്ഥാപനങ്ങൾ മാതൃകയാക്കാൻ നിർദേശിക്കാനും സാദ്ധ്യതയുണ്ട്
നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് അലവൻസ് സഹിതം സർക്കാർ സ്ഥാപനങ്ങളിൽ രണ്ട് വർഷം പരിശീലനം നൽകുന്ന മാലാഖക്കൂട്ടം അടക്കമുള്ള പദ്ധതി മറ്റ് തദ്ദേശസ്ഥാപനങ്ങളും മാതൃകയാക്കാൻ നിർദേശിച്ചിരുന്നു
പ്രയോജന രഹിതമായി മുൻകാലങ്ങളിൽ ചെലവിട്ടിരുന്ന തുക ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് നൂതന പദ്ധതികൾ നടപ്പാക്കുന്നത്
സ്ത്രീകൾക്ക് സ്വയം തൊഴിലെന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ ഓട്ടോറിക്ഷകൾ വാങ്ങിനൽകുന്നുണ്ടെങ്കിലും ബസ് സർവീസിനുള്ള ആലോചന ആദ്യമാണ്.
സാം.കെ ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |