തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നിഷേധിക്കുന്നെന്ന വാർത്തകൾ പച്ചക്കള്ളമെന്ന് മകൻ ചാണ്ടി ഉമ്മൻ. ചിലർ നികൃഷ്ഠമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇല്ലാക്കഥ ഉണ്ടാക്കി കുടുംബത്തെ ദ്രോഹിക്കരുതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അപവാദ പ്രചാരണങ്ങൾ നടത്തുന്നവരിൽ ചില ബന്ധുക്കളും ഉൾപ്പെടുന്നുവെന്നതിൽ ദു:ഖമുണ്ട്. മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും തുടർ ചികിത്സ വൈകിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഡോക്ടർ പറഞ്ഞ മരുന്നെല്ലാം നൽകി. അദ്ദേഹത്തിന്റെ ആരോഗ്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. മരുന്നാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും ഹൃദയവേദനയോടെയാണ് സൈഡ് എഫക്ടുള്ള മരുന്ന് കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ റിപ്പോർട്ടുകൾ തള്ളി ഉമ്മൻചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |