പിതാവ് രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച് 20 വർഷം തികയുന്ന വേളയിൽ സൈനിക സേവനത്തിനൊരുങ്ങി 23കാരിയായ മകൾ. ഹരിയാന സ്വദേശിയായ ഇനായത്ത് വാട്‌സ് ആണ് പിതാവിന്റെ പാത പിന്തുടർന്ന് രാജ്യത്തെ സേവിക്കാനൊരുങ്ങുന്നത്. കുടുംബത്തിലെ മൂന്നാം തലമുറയിൽ നിന്ന് സേനയിലെത്തുന്നയാളാണ് ഇനായത്ത്. മുത്തശ്ശനും സേനയിൽ കേണൽ ആയി സേവനമനുഷ്ഠിച്ചിരുന്നു.
ഇനായത്ത് വാട്‌സിന്റെ പിതാവ് മേജർ നവ്‌നീത് വാട്‌സ് 2003ൽ കാശ്‌മീരിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിൽ ഭീകരർ കയ്യടക്കിയ കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ വെടിയേറ്റാണ് മേജർ നവ്‌നീത് മരണപ്പെട്ടത്. മരണാനന്തരം അദ്ദേഹത്തിന് സേനാ മെഡൽ നൽകി രാജ്യം ആദരിച്ചിരുന്നു. പിതാവ് മരിക്കുമ്പോൾ ഏക മകളായ ഇനായത്തിന് വെറും രണ്ടര വയസുമാത്രമായിരുന്നു പ്രായം.
ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ഇനായത്ത് ഇപ്പോൾ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ്. ആശ്രിതനിയമനം പ്രകാരം ഹരിയാന സർക്കാർ മുന്നോട്ടുവച്ച ഗസറ്റഡ് പോസ്റ്റിലെ ജോലി വേണ്ടെന്നുവച്ചാണ് ഇനായത്ത് രാജ്യസേവത്തിനൊരുങ്ങുന്നത്. വരുന്ന ഏപ്രിലിൽ ഇനായത്ത് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ജോയിൻ ചെയ്യും.
സ്വസ്ഥമായ ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിട്ടും മകൾ പിതാവിന്റെ പാത പിന്തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ഇനായത്തിന്റെ മാതാവ് ശിവാനി പറഞ്ഞു. മേജർ നവ്‌നീത് വാട്‌സ് വീരമൃത്യു വരിച്ചപ്പോൾ ഭാര്യ ശിവാനിയ്ക്ക് 27 വയസായിരുന്നു പ്രായം, വിവാഹം കഴിഞ്ഞിട്ട് നാലു വർഷവും.
ഒരു ധീരസൈനികന്റെ മകളാണ് ഇനായത്ത്. ബിരുദം പൂർത്തിയാക്കിയപ്പോൾ ഇനായത്ത് സർക്കാർ മുന്നോട്ടുവച്ച ജോലി ഏറ്റെടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവൾ ഒരു രക്തസാക്ഷിയുടെ മകളാണ്. അവർ സേനയിൽതന്നെ പ്രവേശിക്കുമെന്നുള്ളത് വ്യക്തമായിരുന്നെന്നും ശിവാനി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |