പഴയങ്ങാടി:പഴയങ്ങാടി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഏഴോം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ജനകീയ ഹോട്ടൽ പ്രതിസന്ധിയിലേക്ക്. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം തിരിച്ചുവേണമെന്ന് ഏഴോം ക്ഷീര വ്യവസായ സഹകരണ സംഘം ആവശ്യപ്പെട്ടതോടെയാണ് നൂറുകണക്കിന് പേർക്ക് ആശ്വാസമായ ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായത്.
എട്ട് കുടുംബശ്രീ അംഗങ്ങളാണ് ഈ ഹോട്ടൽ നല്ല രീതിയിൽ നടത്തിവരുന്നത്. പാവപ്പെട്ടവരും ദിവസവേതനക്കാരായ തൊഴിലാളികളുമടക്കം നിലവിൽ ആശ്രയിക്കുന്നത് ഈ ഹോട്ടലിനെയാണ്. ക്ഷീര വ്യവസായി സഹകരണ സംഘമാണ് ഈ ഹോട്ടൽ ആരംഭിച്ചത്.കുറച്ച് കാലം കഴിഞ്ഞപ്പോൾ പ്രതിസന്ധി കാരണം അടച്ചിടുകയായിരുന്നു.കെട്ടിടം നവീകരിച്ച് സ്വകാര്യവ്യക്തിക്ക് കൈമാറാൻ ക്ഷീരസംഘം ശ്രമിച്ചപ്പോൾ എതിർപ്പുയർന്നതോടെയാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ എന്ന ആശയം ഉടലെടുത്തത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം ഏഴോം ഏഴോം ക്ഷീര വ്യവസായ സഹകരണ സംഘത്തിന് വാടകക്ക് കൊടുത്തതാണ്. സംഘം കുടുംബശ്രീ സംരംഭകർക്ക് കൈമാറിയതോടെയാണ് ജനകീയ ഹോട്ടൽ തുടങ്ങിയത്.
എന്നാൽ തങ്ങൾക്ക് ആവശ്യമുണ്ടെന്ന് കാണിച്ച് ഈ മാസം പതിനഞ്ചാം തിയ്യതിക്കുള്ളിൽ ഹോട്ടൽ ഒഴിഞ്ഞു കൊടുക്കണമെന്നാണ് ഏഴോം ക്ഷീര വ്യവസായ സഹകരണ സംഘം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.കുടുംബശ്രീ ഹോട്ടലിന് ബദൽ സംവിധാനം ഏർപെടുത്താതെ കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏഴോം പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിൽ കുടുംബശ്രീക്കായി ഒരു മുറി അനുവദിച്ചിട്ടുണ്ടെങ്കിലും അതും പഞ്ചായത്ത് വാടകക്ക് കൊടുത്തിരിക്കുകയാണ്.
വിശപ്പ് രഹിതകേരളം മറന്നോ
വിശപ്പ് രഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന സർക്കാർ മുൻകൈയെടുത്തതാണ് ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന ഹോട്ടലുകൾ പലയിടത്തും തുടങ്ങിയത്. വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ വലിയ ആശ്വാസമായിരുന്നു ഇത്തരം ഹോട്ടലുകൾ. ഈ സാഹചര്യത്തിൽ നന്നായി നടത്തിക്കൊണ്ടുപോയിരുന്ന ഹോട്ടൽ അടച്ചുപൂട്ടാനുള്ള സാഹചര്യം ഒഴിവാക്കാൻ സർക്കാരിനും ഗ്രാമപഞ്ചായത്തിനും ചുമതലയുണ്ടെന്നാണ് തൊഴിലാളികളടക്കമുള്ളവർ പറയുന്നത്. ദിവസവും നാനൂറോളം പേരാണ് ഈ ഹോട്ടലിനെ ആശ്രയിക്കുന്നത്.പഴയങ്ങാടി ബസ് സ്റ്റാൻഡിൽ തന്നെ ബദൽ സംവിധാനം ഒരുക്കുകയോ ഹോട്ടൽ ഇവിടെ തന്നെ നിലനിർത്തുകയോ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |