കൊച്ചി: ഭാര്യയെ അണുനാശിനി കഴിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാനഡ പൗരത്വമുള്ള മലയാളിയെ വിമാനത്തിൽ നിന്നിറക്കി സി.ബി.ഐ അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ശ്രീകാന്ത് മേനോനാണ് അറസ്റ്റിലായത്. ചോറ്റാനിക്കര സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് ഡൽഹി വിമാനത്താവളത്തിലെ അറസ്റ്റ്.
2018 ലാണ് യുവതിയെ ശ്രീകാന്ത് വിവാഹം ചെയ്തത്. 2020ൽ കാനഡയിലേയ്ക്ക് കൊണ്ടുപോയി. ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെയും കഴിക്കാൻ നിർബന്ധിച്ചിരുന്നു. വിസമ്മതിച്ചപ്പോഴാണ് അണുനാശിനി കഴിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കീടനാശിനി ഉള്ളിൽച്ചെന്ന് അന്നനാളം, ശ്വാസനാളം എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യുവതി.
നാട്ടിൽ തിരിച്ചെത്തിയ യുവതി നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. നാട്ടിലെത്തിയ ശ്രീകാന്ത് ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതറിഞ്ഞ യുവതിയുടെ ബന്ധുക്കൾ സി.ബി.ഐയെ വിവരം അറിയിച്ചു. ശ്രീകാന്ത് വിമാനത്തിൽ കയറിയശേഷമാണ് സി.ബി.ഐ വിവരം അറിഞ്ഞത്. യാത്ര തടഞ്ഞ് ഇയാളെ വിമാനത്തിൽ നിന്ന് ബലമായി പുറത്തിറക്കി. എറണാകുളത്തെ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |