കോട്ടയം . തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഇനിയും ഒന്നര മാസത്തോളം ശേഷിക്കെ ഒഴുക്ക് നിലച്ച് വേമ്പനാട്ടുകായലിലെയും സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി. പോളയും പായലും നിറഞ്ഞത് ബോട്ട് സർവീസിനെയും ബാധിച്ചു. പ്രൊപ്പല്ലറിൽ പായൽ കയറി കുമരകം മുഹമ്മ ഫെറി സർവീസ് തടസപ്പെടുകയാണ്. ചീഞ്ഞഴുകി പായൽ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്പത്തിനെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി വിവിധയിടങ്ങളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്. മാർച്ച് 15-ന് ശേഷമേ ബണ്ടിന്റെ ഷട്ടറുകൾ തുറക്കൂ. എന്നാൽ അപ്പർകുട്ടനാട്ടിലെ 20000 ഹെക്ടറിലെ പല പാടശേഖരങ്ങളിലും കൊയ്ത്ത് പൂർത്തിയായിട്ടില്ല. ബണ്ട് തുറന്നാൽ ഉപ്പുവെള്ളം പാടങ്ങളിലെത്തുമെന്നതിനാൽ കൊയ്ത്ത് പൂർത്തിയാകും വരെ ബണ്ട് തുറക്കരുതെന്ന നിലപാടിലാണ് പാടശേഖര സമിതികൾ. ബണ്ട് തുറക്കാത്തത് മത്സ്യ ലഭ്യത കുറച്ചതിനാൽ ഉടൻ തുറക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
മത്സ്യ ലഭ്യത കുറയുമെന്ന് ആശങ്ക.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയാൽ മത്സ്യ ലഭ്യതയെയും ബാധിക്കും. സ്വാമിനാഥൻ കമ്മിഷന്റ കാർഷിക കലണ്ടർ പ്രകാരം ഡിസംബർ 15 ഓടെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടക്കുകയും മാർച്ചിൽ തുറക്കുകയും ചെയ്യണമായിരുന്നു. എന്നാൽ സമീപ വർഷങ്ങളിലൊന്നും സമയത്ത് തുറന്ന് അടച്ചിട്ടില്ല. കൃത്യമായി എല്ലായിടത്തും കൃഷി ആരംഭിച്ച്, കൊയ്ത്ത് പൂർത്തിയാക്കാത്തതാണ് കാരണം. മത്സ്യ തൊഴിലാളികളും കർഷകരും തമ്മിലുള്ള തർക്കവും പ്രശ്നമാണ്. വേമ്പനാട്ടുകായലിൽ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയക്കായി പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് ഒരു വർഷം തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതേ ആവശ്യവുമായി കേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ദിനകരനും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
നെൽകർഷകൻ പൊന്നപ്പൻ പറയുന്നു.
അപ്പർകുട്ടനാട്ടിൽ 20000 ഹെക്ടറിൽ കൊയ്ത്ത് പൂർത്തിയാകാതെ ബണ്ട് തുറക്കാൻ അനുവദിക്കില്ല. വലിയ നഷ്ടം സഹിച്ചാണ് കൃഷി നടത്തുന്നത്. ഉപ്പുവെള്ളം കയറിയാൽ നെല്ല് പതിരാകും. മില്ലുടമകൾ വില കുറയ്ക്കും.
മത്സ്യതൊഴിലാളി പുഷ്കരൻ പറയുന്നു.
ബണ്ട് തുറന്ന് ഓരു വെള്ളം കയറിയിറങ്ങാത്തത് കാരണം മത്സ്യ സമ്പത്തിൽ വലിയ കുറവാണുണ്ടായത്. ബണ്ട് സമയത്ത് തുറക്കുന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |