ന്യൂഡൽഹി:സിഖ് തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖ്വാമി ഇൻസാഫ് മോർച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ ഔദ്യോഗിക വസതിയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ചിലുള്ളവർ പൊലീസുമായി ഏറ്റുമുട്ടി. വടികളും വാളുകളുമായി എത്തിയ ഒരു സംഘം രണ്ട് മണിക്കൂറോളം നേരം നടത്തിയ അക്രമത്തിൽ ഏഴ് വനിത പൊലീസുകാരുൾപ്പെടെ 33 പൊലീസുകാർക്കും മറ്റ് നിരവധി പേർക്കും പരിക്കേറ്റു. ജലപീരങ്കി വാഹനം, വജ്ര വാഹനം, രണ്ട് പൊലീസ് ജീപ്പ്, അഗ്നിശമന സേന വാഹനം തുടങ്ങി 12 ലധികം വാഹനങ്ങളും പ്രതിഷേധം നടത്തിയവർ നശിപ്പിച്ചു. അക്രമത്തെ കുറിച്ച് ദേശീയ ഏജൻസികൾ അന്വേഷണം തുടങ്ങി.
ചാണ്ഡിഗഡ് - മൊഹാലി അതിർത്തിയിൽ നടന്ന മാർച്ച്മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധ മാർച്ചിലുള്ളവരെ പൊലീസ് തടഞ്ഞത്. തുടർന്ന് സംഘർഷം ആരംഭിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ചാണ്ഡീഗഡ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിവിധ ജയിലുകളിൽ കഴിയുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് ജനുവരി ഏഴ് മുതൽ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ വൈ.പി.എസ് ചൗക്കിൽ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബൽവന്ത് സിംഗ് രജോനയുൾപ്പെടെയുള്ളവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. 1993 ലെ ഡൽഹി ബോംബ് സ്ഫോടനക്കേസിലെ പ്രതി ദേവീന്ദർപാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ചാണ്ഡിഗഡിൽ നടന്ന അക്രമത്തിന് ക്വാമി ഇൻസാഫ് മോർച്ച മാത്രമാണ് ഉത്തരവാദിയെന്ന് ചാണ്ഡിഗഡ് ഡി.ജി.പി പ്രവീർ രഞ്ജൻ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിച്ച മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നു. സ്ഥലത്ത് 144-ാം വകുപ്പ് പ്രകാരം നിരോധനാഞ്ജ നടപ്പിലാക്കിയിരുന്നു. ഡി.ജി.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |