ന്യൂഡൽഹി:ദൈവം സൃഷ്ടിച്ചതല്ല ജാതിവ്യവസ്ഥയെന്ന ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടക്കുന്ന മത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. വർണ്ണ സമ്പ്രദായം അഥവാ ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ മാത്രം വരദാനമാണെന്നും എല്ലാ സനാതന ഹിന്ദുക്കളുടെയും പൂർവ്വികർ ബ്രാഹ്മണർ മാത്രമാണെന്നും സ്വാമി പറഞ്ഞു. ആദ്യത്തെ ബ്രാഹ്മണന്റെ പേര് ബ്രഹ്മാജി എന്നാണ്. മോഹൻ ഭഗവത് വേദ ഗ്രന്ഥങ്ങൾ പഠിക്കണം. ലോകത്തിലെ എല്ലാ ശാസ്ത്രങ്ങളും കലകളും വിശദീകരിക്കുന്നത് ബ്രാഹ്മണർ മാത്രമാണ്. ആർ.എസ്.എസിന് സ്വന്തമായി ഒരു ഗ്രന്ഥമോ അറിവോ ഒന്നുമില്ല. സനാതന ധർമ്മം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് സമ്പ്രദായമാണ് അംഗീകരിക്കേണ്ടത്. വർണ്ണ വ്യവസ്ഥ സൃഷ്ടിച്ചത് പണ്ഡിതന്മാരാണ്, വിഡ്ഢികളല്ല. ഇന്നും ആളുകൾ ഇന്ത്യയിലെ ബ്രാഹ്മണരുടെ അടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ വരുന്നു. ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രശ്നങ്ങളും നമ്മുടെ അടുത്തേക്ക് വരുമ്പോൾ പരിഹരിക്കാൻ കഴിയും. യു.എസ്.എ പോലുള്ള രാജ്യങ്ങളിൽ സനാതന സമ്പ്രദായമില്ല. അത് കൊണ്ട് തന്നെ അവിടെ ബദൽ ജാതി സമ്പ്രദായം സൃഷ്ടിക്കേണ്ടതുണ്ട്. ബ്രാഹ്മണർ, വൈശ്യർ, ക്ഷത്രിയർ, ശൂദ്രർ തുടങ്ങിയതിന് ബദലായ വ്യവസ്ഥയാണ് സൃഷ്ടിക്കേണ്ടത്. സ്വാമി വ്യക്തമാക്കി.
ദൈവം നമ്മെ ജാതിയുടെ പേരിൽ വിഭജിച്ചിട്ടില്ലെന്നും പണ്ഡിറ്റുകളാണ് ജാതി സൃഷ്ടിച്ചതെന്നും മുംബൈയിൽ നടന്ന പരിപാടിയിൽ മോഹൻ ഭഗവത് പറഞ്ഞിരുന്നു. ദൈവത്തിന് മുന്നിൽ നാമെല്ലാവരും ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ഇടയിലുള്ള ഈ വിഭജനം മുതലെടുത്താണ് രാജ്യത്ത് ആദ്യം ആക്രമണമുണ്ടായത്. മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി. വേദ ഗ്രന്ഥങ്ങളുടെ പേരിൽ കള്ളം പറയുന്ന പണ്ഡിതരെയാണ് മോഹൻ ഭഗവത് ഉദ്ദേശിച്ചതെന്ന് ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അംബേദ്ക്കർ പിന്നീട് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |