വൈപ്പിൻ: രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം വൈപ്പിൻകരയിൽ വീണ്ടും കൊലപാതകം. പണമിടപാടിന്റെ പേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ നായരമ്പലം നെടുങ്ങാട് നികത്തിത്തറ വത്സന്റെ മകൻ സനോജ് (44 ) കുത്തേറ്റ് മരിച്ചു. നിർമ്മാണ തൊഴിലാളിയാണ്. പ്രതി നായരമ്പലം കാട്ടൂക്കാരൻ അനിലിനെ (54) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തോടെ എടവനക്കാട് അണിയൽ കിഴക്ക് നെടുങ്ങാട് റോഡിൽ മുണ്ടിചിറ പാലത്തിന് സമീപമായിരുന്നു സംഭവം. വയറ്റിലാണ് കുത്തേറ്റത്. ഇരുചക്രവാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ അനിൽ തന്നെയാണ് സനോജിനെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: വിനീത. മക്കൾ: സൗപർണിക, വൈഷ്ണവി.
ഞാറക്കൽ സി.ഐ രാജൻ കെ.അരമന, എസ്.ഐ. മാഹിൻ സലീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ചെറായിയിൽ രണ്ടുദിവസം മുമ്പ് കുറ്റിപ്പിള്ളിശേരി ശശി (67) ഭാര്യ ലളിതയെ (57) വെട്ടിക്കൊന്നശേഷം വൈപ്പിൻ അഴിമുഖത്ത് ജങ്കാറിൽനിന്ന് കായലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |