മാരാമൺ : വിലക്കയറ്റം, ഇന്ധനസെസ്, വെള്ളക്കരം എന്നിവയുടെ വർദ്ധനയും സാധാരണക്കാരന് താങ്ങാൻ കഴിയാത്തതാണെന്ന് മാർത്തോമാസഭ അദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. 128-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം അനുഭവിക്കുന്നവർ കേരളത്തിൽ ഒരുപാടുണ്ട്. വില വർദ്ധനയ്ക്കൊപ്പം വരുമാനവർദ്ധന ഇല്ലാതായതോടെ എന്തുചെയ്യണമെന്നറിയാതെ ജനം പകച്ചു നിൽക്കുകയാണ്. തൊഴിലില്ലായ്മയിൽ ദേശീയ കണക്കിനെക്കാൾ മുന്നിലാണ് സംസ്ഥാനം. ഗ്രാമീണ മേഖലയിൽ 80ശതമാനവും കടബാദ്ധ്യത ഉളളവരാണ്. ആരോഗ്യരംഗത്ത് സർക്കാർ സജീവമാണെങ്കിലും ഉയർന്ന ചികിത്സാചെലവ് സാധാരണക്കാരന് താങ്ങാൻ കഴിയാത്തതാണ്. തൊഴിലില്ലായ്മയും സ്ത്രീപീഡനവും യുവാക്കളിലുള്ള ലഹരി ഉപയോഗവും വർദ്ധിച്ചു. സർക്കാർ നടത്തുന്ന ക്ഷേമപദ്ധതികൾ അഭിനന്ദനാർഹമാണെന്നും അപരനോടുളള അലിവ് നഷ്ടപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മാരാമൺ കൺവെൻഷൻ സഭയുടേത് മാത്രമല്ല. ജാതിമത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം. അതിജീവനത്തിന്റെ ഉൾക്കരുത്ത് ഭാരതീയരിൽ ഉണ്ട്. അനേകം പ്രതിസന്ധികളെ അതിജീവിച്ച് നിൽക്കുന്നതിന് കാരണം ഭരണഘടനയും നമ്മൾ ഇന്ത്യക്കാരാണെന്ന ബോധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ വീണാജോർജ്ജ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു, സജി ചെറിയാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |