ബംഗളൂരു: വ്യോമയാന, പ്രതിരോധ വ്യവസായത്തിൽ ഇന്ത്യയുടെയും ലോകത്തെയും കുതിപ്പും സാദ്ധ്യതകളും വിവരിക്കുന്ന ദേശീയ പ്രദർശനമായ ഏയ്റോ ഇന്ത്യ 2023 യെലഹങ്കയിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ ഇന്ന് രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ തുടങ്ങിയവർ പങ്കെടുക്കും
സാങ്കേതിക വിദ്യകൾ മുതൽ വാണിജ്യസാദ്ധ്യതകൾ വരെ വിവരിക്കുന്ന പ്രദർശനം വ്യോമയാന മേഖലയിൽ രാജ്യം നേടിയ വളർച്ചയുടെ നേർചിത്രമാകുമെന്ന് സംഘാടകർ പറഞ്ഞു.ഇന്ത്യയിലെയും വിദേശങ്ങളിലെയും 809 കമ്പനികൾ പങ്കെടുക്കും. ആഗോളപ്രശസ്തമായ പോർ വിമാനങ്ങൾ ഉൾപ്പെടെ വൻശേഖരമാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനം 17 വരെ നീളും. ദിവസവും വൈകിട്ട് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. 16, 17 തീയതികളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.പ്രതിരോധ വകുപ്പ്, ഡിപ്പാർട്ട്മെന്റ് ഒഫ് ഡിഫൻസ് പ്രൊഡക്‌ഷൻ എന്നിവയാണ് സംഘാടകർ. വിമാനത്താവളങ്ങളിലെ സാങ്കേതിക സംവിധാനങ്ങൾ, ഏവിയേഷൻ ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, എൻജിനീയറിംഗ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവയും പ്രദർശിപ്പിക്കും.
രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഏയ്റോ ഇന്ത്യയുടെ പതിനാലാം പതിപ്പാണിത്. 2021ൽ 55 രാജ്യങ്ങളിൽ നിന്നായി 540 കമ്പനികളാണ് പങ്കെടുത്തത്. പ്രദർശകരുടെ വർദ്ധന ഇന്ത്യക്ക് വ്യോമപ്രതിരോധ രംഗത്ത് ലഭിക്കുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്ന് എയർഫോഴ്സ് വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.
പ്രദർശനം
•വേദി- 35,000 ചതുരശ്ര മീറ്റർ
• സ്റ്റാളുകൾ- 809
•ഇന്ത്യൻ കമ്പനികൾ -699
•വിദേശ കമ്പനികൾ -110
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |