തിരുവനന്തപുരം: കുട്ടിക്കാലത്ത് വെള്ളായണി കായലിലെ വെള്ളം കൈക്കുമ്പിളിൽ കോരിക്കുടിച്ചിരുന്ന ബിനു, കായലിനെ മാലിന്യമുക്തമാക്കാൻ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സ്വന്തം വെൽഡിംഗ് വർക്ക് ഷോപ്പിൽ സ്വയം നിർമ്മിച്ച ബാേട്ടിൽ രാവിലെ ആറുമണിക്ക് തുടങ്ങും ദൗത്യം.
നാലോളം ചതുരശ്ര കിലോമീറ്റർ വൃസ്തൃതിയുള്ള കായലിന്റെ മുക്കിലും മൂലയിലും ആ കൊച്ചു ബോട്ട് എത്തും.
രണ്ടു മാസം മുമ്പാണ് തിരുവല്ലം പുഞ്ചക്കരി വാറുവിളാകത്ത് രേവതി ഭവനിൽ ബിനു ഇതിനായി ഇറങ്ങിയത്. പ്ലാസ്റ്റിക്കും മദ്യകുപ്പികളും സാനിറ്ററി നാപ്‌കിനും ഭക്ഷ്യവസ്‌തുക്കളും അടക്കം വലിച്ചെറിയപ്പെടുന്ന കായൽ മൂന്നു പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസാണെന്നത് ഈ 49കാരന്റെ ഉറക്കംകെടുത്തിയിരുന്നു. രാവിലെ എട്ടരവരെ മാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് വെൽഡിംഗ് ഷോപ്പിലേക്ക്.വൈകുന്നേരം വീണ്ടും കായലിലേക്ക്. ഇതുവരെ 600 കിലോയോളം മാലിന്യം പെറുക്കിയെടുത്തു. 350 കിലോയും പ്ലാസ്‌റ്റിക് കുപ്പികളായിരുന്നു.
ഉന്തുവണ്ടിയിൽ കൊണ്ടുപോയി മാലിന്യങ്ങൾ കൂട്ടിയിടുന്നതു കണ്ട് പലരും കളിയാക്കി. പെറുക്കിയെടുത്ത മാലിന്യങ്ങൾ കുറച്ചൊക്കെ സംസ്‌കരിച്ചെങ്കിലും നല്ലൊരു ശതമാനവും കൂട്ടിവച്ചിരിക്കുകയാണ്. സംസ്കരിക്കാൻ തിരുവനന്തപുരം നഗരസഭയോ സർക്കാരോ ഇടപെടുമെന്നാണ് പ്രതീക്ഷ. വീട്ടമ്മയായ ബിന്ദുവാണ് ഭാര്യ. മകൻ അഭിജിത്ത് തളിയൽ ശിവക്ഷേത്രത്തിലെ കീഴ് ശാന്തിയും മകൾ അഭിരാമി നീറമൺകര എൻ.എസ്.എസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയുമാണ്.
മിനി ക്രെയിനും
പുതിയ ബോട്ടും
മാലിന്യം കോരിയെടുക്കാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി ക്രെയിൻ നിർമ്മിക്കുകയാണ് ബിനു. പൂർത്തിയായാൽ ഉടൻ വലുപ്പമുളള ബോട്ടിന്റെ നിർമ്മാണം ആരംഭിക്കും. ഒരു ലക്ഷം രൂപയോളം ചെലവ് വരും. ആരിൽനിന്നും ഒരു രൂപപോലും വാങ്ങിയിട്ടില്ല. എന്നാൽ അധികാരികൾ സഹായിക്കണമെന്ന് ബിനു ആവശ്യപ്പെടുന്നു.
അടുത്ത ലക്ഷ്യം
കരമന നദി
പുതിയ ബോട്ട് റെഡിയായാൽ കരമന നദിയെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. പുഞ്ചക്കരിയിൽ നിന്ന് തിരുവല്ലം വരെയും അവിടെ നിന്ന് മധുപാലം വരെയും പിന്നീട് കരമന വരെയും സഞ്ചരിച്ച് മാലിന്യങ്ങൾ പെറുക്കും. കിള്ളിയാർ ശുചീകരണവും ബിനുവിന്റെ സ്വപ്‌നമാണ്.
'തലമുറയ്‌ക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഈ പ്രക്രിയ തുടർന്നില്ലെങ്കിൽ പാർവതി പുത്തനാറിന് സമാനമാകും ഇവിടത്തെ അവസ്ഥ. സർക്കാരിന്റെ ഇടപെടലുണ്ടാകണം.'
-ബിനു പുഞ്ചക്കരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |