കാസർകോട്: ബി ജെ.പി സർക്കാർ തുടർച്ചയായി പെട്രോളിനും ഡീസലിനും വിലവർദ്ധിപ്പിച്ചു ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടും കേന്ദ്രത്തിനെതിരെ ഒരക്ഷരം ശബ്ദിക്കാത്ത പ്രതിപക്ഷവും ബി.ജെ.പിയും സംസ്ഥാന സർക്കാരിനെതിരെ ഇപ്പോൾ പ്രതിഷേധിക്കുന്നത് അപഹാസ്യമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി കാസർകോട് ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പത് പൈസയും ഒരു രൂപയും തുടർച്ചയായി കൂട്ടിയാണ് കേന്ദ്രസർക്കാർ പെട്രോൾ വില നൂറ് കടത്തിയത്. ഇത് അറിയാത്തവരല്ല ഇവിടത്തെ പ്രതിപക്ഷം. അന്ന് കേന്ദ്രത്തിനെതിരെ പ്രകടനം പോലും നടത്താത്തവരാണ് ഇപ്പോൾ കരിങ്കൊടിയുമായി ഇറങ്ങുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടന വളരെ പരിതാപകരമാണ്. എട്ട് വർഷങ്ങൾക്ക് മുമ്പു വരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം ഇപ്പോൾ നൽകുന്നില്ല. പതിനായിര കണക്കിന് കോടി രൂപ കേന്ദ്രം കുറച്ചിരിക്കുകയാണ്. സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടായാൽ മാത്രമേ സാമ്പത്തിക പ്രതിസന്ധി തീരുകയുള്ളൂ.
ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് വേണ്ടിയുള്ളതാണ് ബഡ്ജറ്റ്. ക്ഷേമ പെൻഷൻ കുറയ്ക്കാൻ കഴിയില്ല. ക്ഷേമ പെൻഷനുകൾ നൽകുന്നത് നൂറു രൂപ വർദ്ധിപ്പിച്ചാൽ ഇവർ സമരം നിർത്തുമോ. പ്രക്ഷോഭം നടത്തുന്നവർ ബദൽ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നില്ല. വരുമാന സ്രോതസ് അടച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിച്ചു കൊല്ലുക എന്ന നയമാണ് പ്രതിപക്ഷവും ബി.ജെ.പിയും പിന്തുടരുന്നത്. അതിനെ ചെറുത്തു തോൽപിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. പി.കെ രവീന്ദ്രൻ, സി. ബാലൻ, ബെന്നി നാഗമറ്റം, വസന്തകുമാർ കാട്ടുകുളങ്ങര, രാജു കൊയ്യൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |