സ്ഥലപരിമിതി കാരണം ബസ് ബേകൾക്കും സ്റ്റാൻഡുകൾക്കും ഇടമില്ല
കൊല്ലം: ദേശീയപാത 66ൽ ജംഗ്ഷനുകളിലെ സർവീസ് റോഡുകളിൽ ഗതാഗത സ്തംഭനം ഉറപ്പായി. സ്ഥലപരിമിതി കാരണം ജംഗ്ഷനുകളിൽ ബസ് ബേ, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ എന്നിവയ്ക്ക് പ്രത്യേകം ഇടം ക്രമീകരിക്കാൻ കഴിയാത്തതാണ് പ്രശ്നം. കരാർ കമ്പനികൾക്ക് നൽകിയ രൂപരേഖയിൽ ജംഗ്ഷനുകളിൽ ബസ് ബേയും ചെറിയ ജംഗ്ഷനുകളിൽ ഫുട് ഓവർ ബ്രിഡ്ജുകളും ബസ് സ്റ്റാൻഡുകളുമൊക്കെ ഉണ്ടെങ്കിലും ഇവയൊന്നും സ്ഥാപിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്.
60 മീറ്റർ അടിസ്ഥാനമാക്കി തയ്യാറാക്കിയ രൂപരേഖയിലാണ് ഇപ്പോൾ 45 മീറ്ററിൽ ആറ് വരിപ്പാതയും ഇരുവശങ്ങളിലും സർവീസ് റോഡുകളും നിർമ്മിക്കുന്നത്. വലിയ വളവുകളും ആരാധനാലയങ്ങളും ഒഴിവാക്കാൻ ഒരുവശത്ത് നിന്ന് കൂടുതലായി സ്ഥലം ഏറ്റെടുത്ത ഇടങ്ങളിൽ മാത്രമാണ് മറുവശത്ത് ദേശീയപാത ഓരത്ത് സ്ഥലം ഒഴിഞ്ഞുകിടക്കുന്നത്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള ജംഗ്ഷനുകളിൽ ഒരിടത്തും ഇത്തരത്തിൽ ഇടം ഒഴിവില്ല. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചുനീക്കിയ ശേഷം, ശേഷിക്കുന്നത് നിലനിർത്തിയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും കടമുറികളും വീടുകളും പുനർ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ, സർവീസ് റോഡുകളിൽ മാത്രമേ ബസ് ബേകളും ബസ് സ്റ്റാൻഡുകളും നിർമ്മിക്കാൻ കഴിയു എന്നതാണ് സ്ഥിതി.
ജംഗ്ഷനുകളിലെ ഭൂരിഭാഗം കടകൾക്ക് മുന്നിലും പാർക്കിംഗിന് ഇടമില്ല. ഇതിന് പുറമേ സർവീസ് റോഡുകളിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതോടെ ജംഗ്ഷനുകളിൽ ഗതാഗത സ്തംഭനം ഉറപ്പാണ്. സ്ഥലമുള്ള ജംഗ്ഷനുകളിൽ മാത്രം ബസ് സ്റ്റാൻഡുകൾ നിർമ്മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബസ് ബേകളുടെ കാര്യം അനിശ്ചിതത്വത്തിലുമാണ്. ഓട്ടോ, ടാക്സി സ്റ്രാൻഡുകൾ ജംഗ്ഷനുകളിലെ തന്നെ ഇടറോഡുകളിലേക്ക് മാറേണ്ടി വരും. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയ്ക്കുള്ള അടിപ്പാതയില്ലാത്ത ജംഗ്ഷനുകളിലാണ് സർവ്വീസ് റോഡിനെയും ആറുവരിപ്പാതയേയും ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജുകൾ രൂപരേഖയിലുള്ളത്. ഇരുമ്പോ സ്റ്രിലോ കൊണ്ടുള്ള 40 ഓളം ഫുട് ഓവർ ബ്രഡ്ജുകളാണ് ജില്ലയിൽ രൂപരേഖയിലുള്ളത്. പലയിടങ്ങളിലും ഇവ സ്ഥാപിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ദൂരസ്ഥലത്തേയ്ക്കുള്ള വാഹനങ്ങൾ അറുവരിപ്പാതയിലൂടെ കടന്നുപോകുന്നതിനാൽ സർവീസ് റോഡിലെ കുരുക്കിൽപ്പെടുന്നില്ല എന്നതാണ് ഏക ആശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |