കൊല്ലം: ക്വാറി, ക്രഷർ പണിമുടക്കിനെ തുടർന്ന് നിർമ്മാണ സാമഗ്രികൾക്കുണ്ടായ ക്ഷാമത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം പ്രതിസന്ധിയിൽ. തദ്ദേശ പദ്ധതി നിർവഹണത്തിൽ ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ പിന്നിലാണ്. പദ്ധതി ചെലവ് കുറയുന്നത് അടുത്ത സാമ്പത്തിക വർഷത്തെ ആകെ പദ്ധതി തുകയെ ബാധിക്കാനും സാദ്ധ്യതയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേസമയം ജില്ലയുടെ പദ്ധതി ചെലവ് 50 ശതമാനം പിന്നിട്ടിരുന്നു. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കാൻ 47 ദിവസം മാത്രം ബാക്കി നിൽക്കെ ഇത്തവണത്തെ പദ്ധതി ചെലവ് 47ശതമാനമേ എത്തിയിട്ടുള്ളു. സമരം നീണ്ടാൽ പദ്ധതി ചെലവിന്റെ വളർച്ച വരും ദിവസങ്ങളിൽ കൂടുതൽ ഇടിയും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളിൽ ഇനി ബാക്കി നിൽക്കുന്നവയിൽ ഭൂരിഭാഗവും നിർമ്മാണ പ്രവൃത്തികളാണ്. ഇവയിൽ ഭൂരിഭാഗവും ക്വാറി ഉല്പന്നങ്ങളില്ലാതെ ആരംഭിക്കാൻ പോലും കഴിയാത്തവയും. പദ്ധതികൾ ഏറ്റെടുത്ത കരാറുകാരെ ഒഴിവാക്കിയാലും നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമം നിലനിൽക്കുന്നതിനാൽ പുതുതായി ആരെങ്കിലും ഏറ്റെടുക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്.
ഇലക്ട്രിക് പ്രവൃത്തികളുടെ കരാറുകാർ നേരത്തെ സമരത്തിലായിരുന്നു. ഇവരുമായുള്ള പ്രശ്നം പരിഹരിച്ച് പ്രവൃത്തികൾ ആരംഭിച്ചപ്പോഴാണ് ക്വാറി സാമഗ്രികൾക്ക് ക്ഷാമം നേരിടുന്നത്. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും പദ്ധതി തുക നഷ്ടമാകാതിരിക്കാൻ കരാറുകാരെ കൊണ്ട് നിർബന്ധിപ്പിച്ചാണ് പല പ്രവൃത്തികളും ഏറ്റെടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും സമരം നിലനിൽക്കുന്നതിനാൽ അയൽ ജില്ലകളിൽ നിന്നും നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്ഥിതി വിലയിരുത്താൻ ജില്ലാ പ്ലാനിംഗ് ഓഫീസ് ഈമാസം 16ന് തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീറിംഗ് വിഭാഗം മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ
ആകെ പദ്ധതി തുക : 597.9 കോടി
പദ്ധതി ചെലവ് നിലവിൽ : 282.7 കോടി
ചെലവ് (ശതമാനത്തിൽ) : 47.28
കഴിഞ്ഞ വർഷം ഇതേസമയം
: 50 ശതമാനത്തിന് മുകളിൽ
40 ശതമാനം കടക്കാതെ
8 സ്ഥാപനങ്ങൾ
ജില്ല പദ്ധതി നിർവഹണത്തിൽ മറ്റ് ജില്ലകളെകാൾ മുന്നിൽ നിൽക്കുമ്പോഴും എട്ട് തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ 40 ശതമാനം പോലും ചെലവ് പിന്നിട്ടിട്ടില്ല. മൈലം, ആര്യങ്കാവ്, പേരയം, വെട്ടിക്കവല എന്നീ പഞ്ചായത്തുകൾ, ചവറ ബ്ലോക്ക് പഞ്ചായത്ത്, പരവൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷൻ എന്നിവയാണ് 40 ശതമാനം ചെലവ് കടക്കാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |