തൃശൂർ: രണ്ടരപതിറ്റാണ്ട് മുൻപ് ജില്ലയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിളക്കം നൽകിയ വൈരക്കൽ മേഖലയ്ക്ക് വീണ്ടും തിളക്കം നൽകാൻ സംയോജിത ഡയമണ്ട് സമുച്ചയത്തിന് പദ്ധതിയിട്ടെങ്കിലും നടപടികൾക്ക് വേഗം പോര.
സ്വർണാഭരണ നിർമ്മാണത്തിന് പ്രസിദ്ധമായ തൃശൂരിൽ ഡയമണ്ട് ആഭരണ നിർമ്മാണ വ്യവസായത്തിനും സാദ്ധ്യതയേറിയ പശ്ചാത്തലത്തിൽ 154 സംരംഭകർ ചേർന്ന് കേരള ഡയമണ്ട് ഡെവലപ്‌മെന്റ് കോർപറേഷൻ രജിസ്റ്റർ ചെയ്തിരുന്നു. അടിസ്ഥാന സൗകര്യ വികസനം, അസംസ്‌കൃത വസ്തുവിന്റെ ലഭ്യത, പരിശീലനം എന്നിവയ്ക്കുമായി ഡയമണ്ട് പാർക്ക് ആരംഭിക്കാൻ ചൂലിശേരിയിൽ 4.39 ഏക്കർ സ്ഥലവും വാങ്ങിയിരുന്നു.
ജില്ലയിൽ വേണ്ട പോളിഷ് ചെയ്ത ഡയമണ്ട് നിലവിൽ പുറമേ നിന്നാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് അവണൂർ പഞ്ചായത്തിലെ സ്വന്തം സ്ഥലത്ത് സംയോജിത ഡയമണ്ട് സമുച്ചയം സ്ഥാപിക്കാനായി കോർപറേഷൻ പദ്ധതിയിട്ടത്. വൈരക്കൽ വ്യവസായം തിരികെ വന്നാൽ കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് അത് മുതൽക്കൂട്ടാകും. ഡയമണ്ട് പോളിഷിംഗിനും ഡയമണ്ട് ആഭരണ നിർമ്മാണത്തിനും ആവശ്യമായ കോമൺ ഫെസിലിറ്റി സെന്ററും ബന്ധപ്പെട്ട മേഖലകളിൽ പരിശീലനവും ടെസ്റ്റിംഗ് സെന്ററും ലഭ്യമാക്കാനാകും. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത വ്യവസായത്തിന്റെ വളർച്ചയ്ക്കും ഇത് ഉപകരിക്കും. പദ്ധതിയുടെ അംഗീകാരത്തിനായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കോർപറേഷൻ ഭാരവാഹികൾ മന്ത്രി പി.രാജീവിന് കഴിഞ്ഞവർഷം പദ്ധതി രേഖ കൈമാറിയിരുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ പഠിക്കാൻ വ്യവസായ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
സ്വർണ്ണത്തിളക്കത്തിൽ ഡയമണ്ട്
കേരളത്തിന്റെ ഡയമണ്ട് ഹബ് എന്നറിയപ്പെട്ട തൃശൂരിൽ ഒരു കാലത്ത് മുന്നൂറോളം കമ്പനികളും 25,000 ലേറെ തൊഴിലാളികളുമുണ്ടായിരുന്നു. കേരളത്തിന് കോടികൾ നൽകിയിരുന്ന വ്യവസായം കൂടിയായിരുന്നു ഇത്. അഞ്ച് വർഷം മുൻപ് അഞ്ച് യൂണിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ വൈരക്കല്ലുകളുടെ (ഡയമണ്ട്) വില താങ്ങാനാവാത്തതായിരുന്നു. കുത്തക ഗുജറാത്ത് മുതലാളിമാരുടെ കൈകളിലും. വൈരക്കൽ മിനുക്കുപണിയിൽ മലയാളികളുടെ വൈദഗ്ധ്യവും കരവിരുതും വിശ്വാസ്യതയും കാരണം തൃശൂരിലേയ്ക്ക് വൈരക്കല്ലുകൾ വിതരണം ചെയ്യാൻ ഗുജറാത്ത് മുതലാളിമാർ തയ്യാറായിരുന്നു.
വൈരക്കല്ല് മിനുങ്ങുന്നത് ഇങ്ങനെ
ആകൃതിയില്ലാത്ത ചെറു വൈരക്കല്ലുകൾ മുറിച്ചും ഉരച്ചും ആഭരണ നിർമാണത്തിന് പര്യാപ്തമാക്കുന്ന തൊഴിലാണിത്.
കടുകുമണി വലുപ്പമുള്ള കല്ലുകൾ ഉരച്ചു മിനുക്കിയെടുക്കും, നഗ്‌നനേത്രം കൊണ്ട് ഈ മുഖങ്ങൾ വ്യക്തമായി കാണാനാകില്ല.
ക്ഷമ, നൈപുണ്യം, കാഴ്ച ശക്തി എന്നിവയാണ് തൊഴിലാളികളുടെ മികവ്
ഒരു ദിവസം ഉരച്ചെടുക്കുന്ന കല്ലിന്റെ എണ്ണത്തിനനുസരിച്ചാണ് കൂലി, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾക്ക് വൻവരുമാനം
ഇതുസംബന്ധിച്ച വിപണിസാദ്ധ്യതാ പഠനം നടക്കുന്നുണ്ടെന്നാണ് വിവരം. വ്യവസായവകുപ്പിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്തായാലും വലിയ സാദ്ധ്യതയുളള മേഖലയാണിത്. സമുച്ചയം ഉടൻ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സേവ്യർ ചിറ്റിലപ്പിള്ളി,
എം.എൽ.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |