കോളയാട്: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി റീബിൽഡ് കേരളയുടെയും ഐ.ടി.മിഷന്റെയും സഹായത്തോടെ ഹരിതകേരള മിഷൻ നേതൃത്വത്തിൽ സംസ്ഥാനത്തെ പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ 'മാപ്പത്തോൺ' കോളയാട് പഞ്ചായത്തിൽ ആരംഭിച്ചു.
താഴെ കോളയാട് ചാളക്കൽ തോട് ഡിജിറ്റൽ സർവ്വേ ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.
സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പഞ്ചായത്ത് അംഗം റോയ് പൗലോസ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, നിഷാദ് മണത്തണ തുടങ്ങിയവർ പ്രസംഗിച്ചു.
പതിനഞ്ച് നീർത്തടങ്ങൾ
ഈ മാസം 17 വരെ പഞ്ചായത്തിലെ പതിനഞ്ച് നീർത്തടങ്ങളിലെയും മുഴുവൻ തോടുകളും ട്രെയ്സ് ചെയ്ത് ഡിജിറ്റൽ മാപ്പ് രൂപത്തിലാക്കും. വനമേഖലയിലെ തോടുകൾ ഡ്രോൺ ഉപയോഗിച്ച് പിന്നീട് ട്രെയ്സ് ചെയ്യും.
പശ്ചിമഘട്ട ഡിജിറ്റൽ 'മാപ്പത്തോൺ '
പ്രളയവും ദുരന്തങ്ങളും എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയിലാണ് കേരളം. അതിതീവ്ര മഴകൾ വരും വർഷങ്ങളിലും ഉണ്ടായാൽ ഏറ്റവും ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് പശ്ചിമഘട്ടം.
ഇതിനുള്ള പരിഹാരം മഴവെള്ളത്തെ മെരുക്കാൻ നീർച്ചാൽ ശൃംഖല ഉറപ്പാക്കലാണ്.
അതിനായി അടഞ്ഞുപോയ ജലവഴികൾ തുറക്കുന്നതിന്റെ ഭാഗമായാണ് മാപ്പത്തോൺ
നീർച്ചാലുകളുടെ സുഗമമായ നീരൊഴുക്ക് സാദ്ധ്യമാക്കാം. നീർച്ചാൽ ശൃംഖലകൾ വീണ്ടെടുക്കാം.
പശ്ചിമഘട്ട പ്രദേശത്തെ മുഴുവൻ നീർച്ചാൽ ശൃംഖലയെ ശാസ്ത്രീയമായി കണ്ടെത്തുകയും ജനകീയമായി അവയെ വീണ്ടെടുക്കുകയും ചെയ്യുന്നതിലൂടെ പശ്ചിമഘട്ടത്തെ സുരക്ഷിതമാക്കാനുള്ള ശ്രമമാണ് ലക്ഷ്യം.
കോളയാട് പഞ്ചായത്തിൽ
കോളയാട് പഞ്ചായത്തിലെ 15 നീർത്തടങ്ങളിലെയും മുഴുവൻ തോടുകളുടെയും പരിസരങ്ങളിൽ നേരിട്ടെത്തി മൊബൈൽ ആപ്പിന്റെ സഹായത്തോടെ ട്രെയ്സ് ചെയ്ത് ഡിജിറ്റൽ മാപ്പ് തയ്യാറാക്കും. വനമേഖലയിൽ ഇതിനായി ഡ്രോൺ ഉപയോഗിക്കും. പ്രളയത്തിന് ശേഷം മണ്ണടിഞ്ഞ് നീർച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടോ, സുഗമമായി ഒഴുകുന്നുണ്ടോ എന്നെല്ലാമുള്ള കാര്യങ്ങൾ സർവേയിലൂടെ നേരിൽ കണ്ട് മനസിലാക്കി മാപ്പിൽ രേഖപ്പെടുത്തി പ്രസിദ്ധീകരിക്കും. കോളയാട് പഞ്ചായത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെയാണ് സർവേ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |