തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നതിനിടെ, പതിനാല് മാസമായി വേതനം ലഭിക്കാതെ ഖാദി തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ഖാദി ബോർഡ് അധികൃതർക്കും മന്ത്രിമാർക്കും നിവേദനം നൽകി, സൂചനാസമരം നടത്തിയിട്ടും ഫലമില്ലാത്തതിനാൽ 20 മുതൽ കളക്ടറേറ്റിന് മുമ്പിൽ അനിശ്ചിതകാല റിലേ സത്യഗ്രഹവുമായി തൊഴിലാളികൾ.
രണ്ട് വർഷത്തിലേറെയായി യാൺ ഇൻസെന്റീവും കുടിശികയായതിനാൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവരിൽ പലരും തൊഴിലുപേക്ഷിക്കേണ്ട സാഹചര്യത്തിലാണെന്ന് ഖാദി വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി, സെക്രട്ടറിമാരായ എ.എൻ.രാധ, ഗിരിജ ലാൽ, വൈസ് പ്രസിഡന്റ് ശാലിനി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വെൽഫയർ ഫണ്ടിലേക്കും ഖാദി ബോർഡ് ഡെപ്പോസിറ്റിലേക്കുമുള്ള കിഴിവ് കഴിഞ്ഞ് ശരാശരി 150 രൂപയാണ് ലഭിക്കുക. സർക്കാർ കണ്ണു തുറന്നില്ലെങ്കിൽ ഖാദി മേഖല നിശ്ചലമാകും. സംസ്ഥാനത്ത് പതിനാലായിരം ഖാദി തൊഴിലാളികളുണ്ടെങ്കിലും ഇവരുടെ ക്ഷേമത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് വിൽക്കുന്നതിൽ മൂന്നിലൊരു ശതമാനം പോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. പകരം വിലക്കുറവിൽ ഗുണം കുറഞ്ഞ തുണിത്തരങ്ങൾ തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരും. സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഷാളായി സ്വദേശി ഖാദി നൽകിയാൽ പോലും മേഖലയ്ക്ക് ആശ്വാസമാകും. പക്ഷേ ഇക്കാര്യത്തിലും ഖാദി കമ്മിഷനും ബോർഡും നടപടിയെടുക്കുന്നില്ല.
പഴകിയ ചർക്ക, തറി
പഴകിയ ചർക്കകളും തറികളുമാണ് പല യൂണിറ്റിലും. കേടായാൽ നന്നാക്കാൻ സംസ്ഥാനത്തുള്ളത് രണ്ട് പേരാണ്. കരാർ ജീവനക്കാർക്ക് ഒന്നിലധികം യൂണിറ്റുകളുടെ ചുമതലയുള്ളതിനാൽ അറ്റകുറ്റപ്പണി വൈകും. സ്‌പെയർ പാർട്‌സ് ക്ഷാമവും ഉത്പാദനത്തെ ബാധിക്കുന്നു.
കള്ള ഖാദി സുലഭം
ഖാദിയെന്ന പേരിൽ വിപണിയിൽ കള്ള ഖാദി സുലഭമാണെന്ന് ഭാരവാഹികൾ പറഞ്ഞു. വില കുറവായതിനാൽ ഇവയോടാണ് പ്രിയം. നല്ലതും ചീത്തയും പെട്ടെന്ന് തിരിച്ചറിയാനാകില്ല. അലക്കുമ്പോൾ മഞ്ഞ ബാധിച്ച് കേടാകുമ്പോഴാകും അറിയുക. നല്ല ഖാദിക്ക് അലക്കുന്തോറും പകിട്ട് കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |