കൊല്ലം: വേനൽ കടുത്ത് തീരക്കടലിൽ ചൂട് വർദ്ധിച്ചത് കാരണം, ലഭ്യത ഇടിഞ്ഞതോടെ മത്സ്യവിലയിൽ വൻ വർദ്ധന. ഇത് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം വിപണി കീഴടക്കുകയാണ്. തീരക്കടലിൽ ചൂട് വർദ്ധിച്ച് മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എല്ലാവർഷവും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇത്തരത്തിൽ സംഭവിക്കാറുണ്ട്. തുടർച്ചയായി രണ്ട് ദിവസം മഴ പെയ്ത് തീരക്കടലിൽ തണുത്ത വെള്ളമെത്തിയാൽ മത്സ്യക്കൂട്ടം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയാണ് ഇപ്പോഴത്തെ സ്ഥിതി കൂടുതലായി ബാധിച്ചിട്ടുള്ളത്. ഇന്ധന ചെലവിനുള്ള മത്സ്യം പോലും ലഭിക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പല വള്ളങ്ങളും മടങ്ങിയെത്തിയത്. അതുകൊണ്ട് തന്നെ കൊല്ലം തീരത്ത് നിന്നടക്കം വളരെക്കുറച്ച വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്.
ഇടയ്ക്ക് അയിലയും ചാളയും കൊല്ലം തീരത്ത് വലിയളവിൽ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വീണ്ടും ഇടിഞ്ഞു. കേര, ചൂര, നെയ്മീൻ എന്നിവയുടെ ലഭ്യതയും ഇടിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കിട്ടുന്ന മത്സ്യം മത്സരിച്ചാണ് കച്ചവടക്കാർ ലേലം പിടിക്കുന്നത്. ഇതോടെ കേരച്ചൂര, ചൂര തുടങ്ങിയവയുടെ വില രണ്ട് മാസത്തെക്കാൾ ഇരട്ടിയോളമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ മത്സ്യം എത്തുന്നതിനാൽ ചന്തകളിൽ മത്സ്യത്തിന് കാര്യമായ ക്ഷാമമില്ല.
ഇനം, വില(കിലോയ്ക്ക്)
നെയ്മീൻ: 800-900
കേരച്ചൂര: 300-320
ചൂര : 250-260
അയല : 160-200
ചേമീൻ : 200-260
മോദ : 400-420
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |