ചേർത്തല: ദമ്പതികൾചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38),മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43) എന്നിവരേയാണ് അർത്തുങ്കൽ സി.ഐ പി.ജി.മധുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എറണാകുളം കണയന്നൂർ പോണേക്കര മീഞ്ചിറ റോഡിൽ താമസിക്കുന്ന ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തിയിലുള്ള തോട്ടപ്പിള്ളി വീട്ടിലെജോലിക്ക് നിന്നിരുന്നവരാണ് പ്രതികൾ.
ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യമുണ്ടെന്ന് നൽകിയ പത്രപ്പരസ്യം കണ്ടാണ് ജിനോയും സുജയും ജോലിക്കെത്തിയത്. 2021 നവംബർ മുതൽ ഷിജി ജിനേഷിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ . വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ എത്തിയപ്പോഴാണ് സ്വർണവും സാധനങ്ങളും നഷ്ടമായതറിഞ്ഞത്. സ്വർണമാല,ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്,ലാപ്പ്‌ടോപ്പ് ,ഓടിന്റെയും മറ്റും പാത്രങ്ങൾ,തുണിത്തരങ്ങൾ, കാർപ്പറ്റുകൾ ഉൾപ്പെടെ 5, 32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. മോഷണമുതൽ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങൾക്കും സ്‌കൂട്ടർ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചതായാണ് സൂചന.
പണയം വച്ച സ്വർണം മാരാരിക്കുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു.എസ്.ഐ. സജീവ് കുമാർ,ഗ്രേഡ് എസ്.ഐ ശാലിനി,ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധി,ബൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |