കണ്ണൂർ: നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്നും ഇവയെ പിഴുതെറിഞ്ഞ് വിളകളെ സംരക്ഷിക്കുമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകൾ വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ സി.പി.എം ശുദ്ധീകരണ പ്രക്രിയ കടുപ്പിക്കുമെന്നതിലേക്ക്. ഈ കളയെല്ലാം പാർട്ടി പറിച്ചു കളയുമെന്നും രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും തറപ്പിച്ചുപറഞ്ഞ പാർട്ടി സംസ്ഥാനസെക്രട്ടറി ശുദ്ധീകരണം ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിൽ തന്നെയായിരിക്കുമെന്നും കണ്ണൂരിൽ പ്രഖ്യാപിച്ചു.
ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം പഴയതു പോലെ പാർട്ടിയുമായി ബന്ധപ്പെട്ട് അത്തരക്കാർക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് കൂടി നൽകുന്നുണ്ട്.
കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവരും സ്‌നേഹാശംസ അർപ്പിക്കുന്നവരും ഇത് തിരുത്തണമെന്ന് ഇതിനകം നിർദേശം നൽകിക്കഴിഞ്ഞു.ഇതിന് പിന്നാലെയാണ് സ്വർണക്കടത്തിൽ വിഹിതം പറ്റിയെന്ന പരാതിയിൽ ഒരു നേതാവിനെതിരെ പാർട്ടി അന്വേഷണം തുടങ്ങിയതും.ഒരു വർഷം മുമ്പ് ജില്ലാ കമ്മിറ്റിയ്ക്ക് മുന്നിലെത്തിയ പരാതി വീണ്ടും പരിശോധിക്കപ്പെടുന്നതിന് പിന്നിൽ സംസ്ഥാന സെക്രട്ടറിയുടെ ശക്തമായ ഇടപെടലാണന്ന് വിവരമുണ്ട്. പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള, സൈബർ ആർമികളിലെ താരപരിവേഷമുള്ള ആളുകളായി കള്ളക്കടത്ത് സംഘം മാറുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായാണ് നേതൃത്വം രംഗത്തിറങ്ങിയിട്ടുള്ളത്.സി.പി.എം പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യതയുള്ളവരായി ഇവർ മാറിയിട്ടുണ്ടെന്ന കണ്ടെത്തലും ശക്തമായ ശുദ്ധീകരണപ്രക്രിയ പ്രഖ്യാപിച്ചതിന് പിന്നിലുണ്ട്..
കണ്ണൂരിനു പുറമെ ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ വിഭാഗീയതയുടെ കള പറിക്കാൻ കൂടിയാണ് സി പി.എം നേതൃത്വം ഇറങ്ങുന്നത്.
തുടങ്ങി തില്ലങ്കേരിയിൽ നിന്ന്
കർഷക സമരത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ഉയർത്തിക്കാട്ടുന്ന തില്ലങ്കേരിയിൽ നിന്നാണ് സി.പി.എം ഉറച്ച തീരുമാനം നടപ്പാക്കി തുടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. പുകഞ്ഞ കൊള്ളികളെ തള്ളിപ്പറയുക, വീണ്ടും നെഞ്ചോടു ചേർക്കുക എന്ന പതിവ് രീതി വിട്ട് അപ്പാടെ ഒഴിവാക്കുന്ന രീതിയാണ് ഉരുക്കുകോട്ടയായ കണ്ണൂരിൽ സി പി.എമ്മിന്റെ പുതിയ പ്രത്യയശാസ്ത്രം.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കടുത്ത വെല്ലുവിളിയായി തീർന്ന 'തില്ലങ്കേരി തലവേദന"തീർക്കാൻ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ തന്നെ ഇറക്കിയത്. ജനങ്ങൾക്ക് ബോദ്ധ്യം വരണമെങ്കിൽ പി.ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നായിരുന്നു നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സി.പി.എം നേരത്തെ കർശന മുന്നറിയിപ്പും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |