നീന്തൽകുളവും പാർക്കും പാതിവഴിയിൽ, വിനോദ സഞ്ചാരികൾ പെരുവഴിയിൽ
പാണത്തൂർ: ടൂറിസം മേഖല വിപുലമാക്കുമെന്ന് സർക്കാർ നിരന്തരം പറയുമ്പോഴും വിനോദ സഞ്ചാരികളുടെ പറുദീസയായ റാണീപുരത്തെ തിരിഞ്ഞുനോക്കാതെ ടൂറിസം വകുപ്പ്. നിർമ്മാണം തുടങ്ങിയ നീന്തൽക്കുളവും പാർക്കും പാതിവഴിയാലായിട്ട് വർഷങ്ങളായി. റാണീപുരം കുന്നിന്റെ മുകളിലുള്ള ഡി.ടി.പി.സിയുടെ റിസോർട്ടിലും വിശ്രമകേന്ദ്രത്തിലും എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി നിർമ്മാണം തുടങ്ങിയ ഒരു കോടിയുടെ പദ്ധതിയും പാതിവഴിയിലാണ്.
റിസോർട്ടിൽ എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനും വിശ്രമിക്കാനും ആസ്വദിക്കാനും റാണീപുരത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മലകയറാൻ പറ്റാത്തവർക്ക് വിശ്രമിക്കാൻ ഒരു കേന്ദ്രം ഉൾപ്പെടെ വേണമെന്ന പരാതികളെ തുടർന്ന് രണ്ടു വർഷം മുമ്പ് ഡി.ടി.പി.സിയാണ് 98 ലക്ഷം രൂപയുടെ നീന്തൽകുളവും കുട്ടികളുടെ പാർക്കും ആയ്യുർവ്വേദ സ്പായും അടങ്ങുന്ന പദ്ധതി തയാറാക്കി, ടൂറിസം വകുപ്പിന്റെ അംഗീകരത്തോടെ കാസർകോട് നിർമ്മിതി കേന്ദ്രയെ നിർമ്മാണ ചുമതല ഏൽപ്പിച്ചത്.
ഡി ടി.പി.സിയുടെ റിസോർട്ടിന്റെ മതിൽ പൊളിച്ചാണ് നിർമ്മാണം തുടങ്ങിയത്. താഴെ തോടിന് സമീപം ഇരുപത് മീറ്റർ ദൂരത്തിൽ നീന്തൽകുളത്തിനായി കല്ലുകൾ കെട്ടിയിരുന്നു. മതിൽ പൊളിച്ചതിനാൽ സാമൂഹ്യ വിരുദ്ധർ മദ്യപിക്കാനുള്ള താവളമായി അതിനെ മാറ്റുകയാണ്.
2021 ഫെബ്രുവരി ഇരുപതിനാണ് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
തുക അപര്യാപ്തമെന്ന്
നിർമ്മാണ സാമഗ്രികൾ കുന്നിന്റെ മുകളിൽ എത്തിക്കുന്നതിന് പ്രയാസം നേരിടുകയാണെന്നും തൊഴിലാളികളെ കിട്ടുന്നില്ലെന്നും നീന്തൽകുളം നിർമ്മിക്കാൻ കരിങ്കല്ലുകൾ പൊട്ടിക്കുക എളുപ്പമല്ലെന്നും കാണിച്ചു നിർമ്മിതി കേന്ദ്ര കൂടുതൽ തുക ആവശ്യപ്പെട്ടെങ്കിലും ജില്ലയിലെ ടൂറിസം അധികൃതർക്ക് പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ തുക വർദ്ധിപ്പിച്ചു നല്കാൻ നിർവ്വാഹമില്ലാത്തതിനെ തുടർന്ന് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റിൽ തുക വർദ്ധിപ്പിച്ചു കൊടുക്കാൻ ടൂറിസം വകുപ്പ് നടപടി തുടങ്ങിയിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
വിനോദ സഞ്ചാരികളുടെ സൗകര്യം വർദ്ധിപ്പിക്കാൻ തുടങ്ങിയ പദ്ധതി മുടങ്ങിയത് കടുത്ത അനാസ്ഥയാണ്. ടൂറിസ്റ്റുകളോടുള്ള അവഗണനയുടെ കാര്യത്തിൽ ടൂറിസം അധികാരികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും തുല്യമായ പങ്കുണ്ട്.
-ഗണേശൻ പാണത്തൂർ (ബി.ഡി.ജെ എസ് ഹൊസ്ദുർഗ് മണ്ഡലം പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |