തിരുവനന്തപുരം: ടെക്നോപാർക്കിലെ സീനിയർ സോഫ്ട്‌വെയർ എൻജിനിയർ ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിലെ ശാന്തിക്കാരനായി ശന്തനു . 'എൻജിനിയിറിംഗ് കഴിഞ്ഞിട്ട് ശാന്തിപ്പണിയോ എന്ന ചോദ്യവുമായി ബന്ധുക്കളും സുഹൃത്തുക്കളും.
''ശമ്പളം കുറഞ്ഞാലും ആറ്റുകാലമ്മയെ സേവിക്കുന്നതിന്റെ സംതൃപ്തി മറ്റെങ്ങും കിട്ടില്ല''- ഇതായിരുന്നു ശന്തനുവിന്റെ മറുപടി.
താൻ പിച്ചവച്ച ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനാണ് ഇപ്പോൾ ശന്തനു. അച്ഛൻ നാരായണൻ നമ്പൂതിരി ഇവിടെ 30 വർഷം ശാന്തിക്കാരനായിരുന്നു. കീഴ്‌ശാന്തിക്കാരന്റെ ഒഴിവുണ്ടെന്നറിഞ്ഞപ്പോൾ അച്ഛനോട് അനുവാദം ചോദിച്ചു. 'നിന്റെ ഇഷ്ടം നടക്കട്ടെ, അതു തന്നെയാവും ദേവീഹിതവും' എന്നായിരുന്നു മറുപടി.
'ആറ്റുകാലമ്മയുടെ തിരുനടയിലാണ് ഞാൻ വളർന്നത്. എന്റെ നിയോഗം ദേവിയെ സേവിച്ചു കഴിയുക എന്നതു തന്നെയാണ്. ഇനി തിരികെ ഐ.ടി രംഗത്തേക്കില്ല"- ശാന്തനു പറയുന്നു.
നാഗർകോവിൽ കെ.എൻ.എസ്.കെ എൻജിനിയിറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയിറിംഗ് കഴിഞ്ഞിട്ട് 2011ൽ ടെക്നോപാർക്കിൽ സോഫ്ട്‌വെയർ എൻജിനിയറായി ജോലി തുടങ്ങിയതാണ് ശന്തനു. പിന്നെ കുവൈറ്റിൽ ഒരു വർഷം. തിരികെ വീണ്ടും ടെക്നോപാർക്കിലെ മറ്റൊരു കമ്പനിയിൽ. കൊവിഡ് വന്നതോടെ വീട്ടിലിരുന്നായി ജോലി.
ആറുമാസം മുമ്പ് ശന്തനുവെടുത്ത തീരുമാനം ശരിയാണന്ന് ഭാര്യ ദേവിക: ''ടെക്നോപാർക്കിൽ രാവിലെ 7ന് തുടങ്ങുന്ന ജോലി രാത്രി 12 ആയാലും തീരില്ല. പിന്നെ ഉറക്കവുമില്ല. ഇപ്പോൾ സമാധാനമുണ്ട്'.
2019 മുതൽ 2022 വരെ യോഗക്ഷേമസഭയുടെ യുവജന വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു ശന്തനു.
ദേവിക ആറ്റുകാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കടുത്ത് ചെറിയൊരു കൈത്തറി ഷോറൂം നടത്തുന്നു. ചിന്മയ വിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർത്ഥിയായ മകൻ ദേവവ്രതൻ മ്യൂസിക് ആൽബങ്ങളിൽ അഭിനയിക്കാറുണ്ട്. ഏഴു മാസം പ്രായമുള്ളപ്പോൾ ഒടിയന്റെ വേഷത്തിലുള്ള ദേവവ്രതന്റെ ചിത്രം സംവിധായകൻ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
വൈക്കം സ്വദേശിയായ നാരായണൻ നമ്പൂതിരി ആറ്രുകാൽ ക്ഷേത്രത്തിൽ കീഴ്ശാന്തിക്കാരനായി ജോലി ലഭിച്ചപ്പോഴാണ് താമസം ആറ്റുകാലിലേക്ക് മാറ്റിയത്. വിരമിച്ചശേഷം അരകത്ത് ദേവീക്ഷേത്രത്തിൽ ശാന്തിക്കാരനാണിപ്പോൾ. വേദപഠനം നടത്തിയിട്ടുള്ള ശന്തനുവിന് പൂജാവിധികളൊക്കെ പഠിപ്പിച്ചത് അച്ഛനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |