ന്യൂഡൽഹി: അടുത്ത വഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വാംഅപ്പ് മത്സരം പോലെയുള്ള ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണമാണ് ഇന്നലെ പൂർത്തിയായത്. മേയിൽ കർണാടകയിലും തുടർന്ന് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽലും തെരഞ്ഞെടുപ്പുകൾ വരുന്നു. ഇതിനിടെ കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്‌മീരിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. അതിനാൽ പിഴവുകൾ തിരുത്താനും കരുത്ത് കൂട്ടാനുമുള്ള വിശ്രമമില്ലാത്ത ദിവസങ്ങളാണ് രാഷ്‌ട്രീയ പാർട്ടികളെ കാത്തിരിക്കുന്നത്.
ത്രിപുര, നാഗാലാൻഡ്, മേഘാലയ ഭരണത്തുടർച്ച കർണാടകയിലും മധ്യപ്രദേശിലും അധികാരം നിലനിറുത്താനും രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചു പിടിക്കാനും തെലങ്കാനയിൽ കരുത്തുകാട്ടാനും പാർട്ടിക്ക് ആത്മവിശ്വാസം പകരും. അടുത്ത ശ്രദ്ധ കർണാടകത്തിലാണ്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുക്കാൻ സഹായിച്ച മുൻമുഖ്യമന്ത്രി യെദിയൂരപ്പയിൽ പ്രതീക്ഷയൂന്നി അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബി.ജെ.പി. മധ്യപ്രദേശിലും ബി.ജെ.പിയുടെ ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം മുതലാക്കിയ കോൺഗ്രസ് ആണ് 2018ൽ ആദ്യം അധികാരത്തിലേറിയത്. പിന്നീട് രാഷ്‌ട്രീയ നീക്കങ്ങളിലൂടെ അവരെ താഴെയിറക്കുകയായിരുന്നു. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി പ്രാദേശിക വികാരങ്ങൾ മറികടക്കാനാവും ഇവിടങ്ങളിൽ ബി.ജെ.പി നീക്കം.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പാർട്ടി ഏറെ പ്രതീക്ഷയർപ്പിക്കുന്ന തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസുമായി കടുത്ത പോരാട്ടം വേണ്ടിവരും. മിസോറാമിൽ തങ്ങളുടെ സാന്നിധ്യം കൂട്ടാനും ബി.ജെ.പി ശ്രമിക്കും. ഇതെല്ലാം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാര തുടർച്ച നേടാൻ നിർണായകമാണ്.
സമാന കക്ഷികളുമായി ചേർന്ന് ബി.ജെ.പിയെ നേരിടാനുള്ള റായ്‌പൂർ പ്ളീനറി സമ്മേളനം അംഗീകരിച്ച തന്ത്രത്തിന് ത്രിപുരയിൽ അടിതെറ്റിയത് കോൺഗ്രസിന് തലവേദനയാണ്. സി.പി.എമ്മുമായി സഹകരിച്ചതിനാൽ മൂന്ന് സീറ്റ് ലഭിച്ചത് മിച്ചം. കർണാടകയിലും മധ്യപ്രദേശിലും ഒറ്റയ്‌ക്ക് പോരാടി തിരിച്ചുവരാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കർണാടകയിൽ ബി.ജെ.പിയും ജെ.ഡി.എസും ഉയർത്തുന്ന എതിർപ്പ് മറികടക്കണം. മധ്യപ്രദേശിൽ കമൽനാഥിൽ വിശ്വാസമർപ്പിക്കേണ്ടി വരും. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും യുവ നേതാവ് സച്ചിൻ പൈലറ്റിനുമിടയിലെ ഭിന്നത പരിഹരിക്കുന്നത് പോലെയിരിക്കും. പ്ളീനറി സമ്മേളനത്തിന് വേദിയായ ഛത്തീസ്ഗഡിൽ അധികാരം നിലനിറുത്താമെന്ന പ്രതീക്ഷയും ഉണ്ട്. നാലു സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും നേരിട്ടാവും പോരാട്ടം.
ജമ്മുകാശ്‌മീരിലും കോൺഗ്രസിന് വലിയ പ്രതീക്ഷയുണ്ട്. ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയായ ശ്രീനഗറിൽ ലഭിച്ച വലിയ പ്രതികരണം ജന പിന്തുണയായി പാർട്ടി കരുതുന്നു. എന്നാൽ മിസോറം തിരിച്ചുവരവിന് അനുകൂലമല്ല. മൂന്നാം മുന്നണിയോട് തലതിരിച്ചു നിൽക്കുന്ന കോൺഗ്രസ് തെലങ്കാനയിൽ ബി.ആർ.എസിനെ എതിരാളിയായി കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |