മലപ്പുറം: എല്ലുകൾ പൊടിയുന്ന അപൂർവ രോഗത്തിന്റെ പിടിയിലാണെങ്കിലും സംരംഭകനെന്ന റോളിൽ നിവർന്ന് നിൽക്കുകയാണ് മുഹമ്മദ് സ്വാലിഹ്. വീട്ടിൽ കേക്കുകളുണ്ടാക്കി ഓർഡർ പ്രകാരം ആവശ്യക്കാർക്ക് നേരിട്ടെത്തിക്കുന്ന തിരക്കിലാണ് നാലടി ഉയരമുള്ള ഈ 32കാരൻ.ഭാര്യ ജസീലയാണ് കരുത്ത്.
ഒന്നാംവയസ്സിൽത്തന്നെ ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്ട എന്ന രോഗം തിരിച്ചറിഞ്ഞിരുന്നു.
സമപ്രായക്കാർ സ്‌കൂളിൽ പോവുകയും കളിച്ച് നടക്കുകയും ചെയ്തപ്പോൾ സ്വാലിഹ് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മുറിക്കുള്ളിലൊതുക്കി. പരിചരിച്ചിരുന്ന ഉമ്മ സ്വാലിഹിന്റെ 18ാം വയസ്സിൽ മരിച്ചു. സഹോദരി സലീനയ്ക്കും ഇതേ അസുഖമുണ്ടായിരുന്നു. 32ാം വയസ്സിൽ ന്യൂമോണിയ ബാധിച്ച് സഹോദരി മരിച്ചു.
മരിക്കുന്നതിന് ഒരുമാസം മുമ്പ് സ്വാലിഹിനെ അമ്മാവന്റെ വീട്ടിലേൽപ്പിച്ച് ഉമ്മ ഹജ്ജിന് പോയപ്പോഴാണ് എല്ലാ കാര്യങ്ങളും പരസഹായം കൂടാതെ ചെയ്യാൻ പ്രാപ്തനായത്. വേദന കാരണം വീൽചെയറിൽ ഏറെ സമയമിരിക്കാൻ സ്വാലിഹിനാവില്ല. വീടിനകത്ത് പലപ്പോഴും ഇഴഞ്ഞും നിരങ്ങിയും സഞ്ചരിക്കും.
മാട്രിമോണിയൽ വഴിയാണ് ജസീലയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എല്ലാം അറിഞ്ഞു തന്നെ സ്വാലിഹിന്റെ ജീവിതത്തിലേക്ക് 2020ൽ ജസീലയെത്തി. സ്വന്തമായൊരു സംരംഭമെന്ന ആഗ്രഹത്തെ ജസീല പിന്തുണച്ചു. വീട്ടിൽത്തന്നെ കേക്കുണ്ടാക്കി വിൽപ്പന നടത്താൻ തീരുമാനിച്ചു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സ്വാലിഹിന് ഒരുലക്ഷത്തിന് മുകളിൽ ഫോളോവേഴ്‌സ് ഉള്ളതിനാൽ സംരംഭത്തിന്റെ പ്രൊമോഷൻ വളരെ എളുപ്പമായിരുന്നു. ജസീല ഉണ്ടാക്കുന്ന കേക്കുകൾ നേരിട്ട് എത്തിക്കാനും സ്വാലിഹ് മുന്നിട്ടിറങ്ങി. സമീപപ്രദേശങ്ങളിൽ സുഹൃത്ത് തൗഫീഖിന്റെ ഓട്ടോയിൽ യാത്ര ചെയ്തും ദൂരസ്ഥലങ്ങളിൽ ഒരു സ്ഥാപനം സമ്മാനിച്ച ആൾട്ടോ കാറിലുമാണ് കേക്കെത്തിക്കുക.
മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നാണ് ഓർഡറുകൾ. ആവശ്യപ്പെടുന്ന രീതിയിൽ 650 രൂപ മുതലുള്ള കേക്കുകളുണ്ടാക്കും. മാസത്തിൽ 25ഓളം കേക്കുകളുടെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഒന്നര വയസ്സുള്ള മകൾ ഫാത്തിമ സഫിയ നടക്കുന്നത് കാണുമ്പോഴാണ് ജീവിതത്തിലെ വലിയ സന്തോഷം അനുഭവിക്കുന്നതെന്ന് സ്വാലിഹ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |