SignIn
Kerala Kaumudi Online
Saturday, 02 August 2025 5.19 PM IST

ചുറ്റിക്കറങ്ങാം ഇരട്ടകൾ ഒരുക്കിയ ചങ്ങാടവീട്ടിൽ

Increase Font Size Decrease Font Size Print Page

changada-veed
കാസർകോട് മല്ലം അമ്പലത്തിന് സമീപത്തെ ഇരട്ട സഹോദരങ്ങൾ ആദർശും ആകാശും ചങ്ങാട വീട്ടിൽ

കാസർകോട്‌: ഇരട്ട സഹോദരന്മാർ നിർമ്മിച്ച ചങ്ങാട വീട്ടിൽ കയറിയാൽ മധുവാഹിനിപ്പുഴയുടെ ഓളപ്പരപ്പിൽ വിശ്രമിക്കാം, ചുറ്റിയടിക്കാം.

പ്രസിദ്ധമായ കാസർകോട് മല്ലം അമ്പലത്തിന് തൊട്ടടുത്ത മുണ്ടപ്പള്ളത്തെ പ്ലസ് വൺ വിദ്യാർത്ഥികളായ കിച്ചുവും കിത്തുവുമാണ് (ആദർശും ആകാശും) ചങ്ങാടവീട് പണിതത്. കർഷകരായ എം.ബാലകൃഷ്ണന്റെയും ഗീതയുടെയും മക്കൾ.പുഴയുടെ തീരത്താണ് തെങ്ങ്, കവുങ്ങ് തോട്ടം. തേങ്ങയും അടയ്ക്കയും പറിച്ചെടുക്കുമ്പോൾ വെള്ളത്തിൽ വീണ് ഒഴുകിപ്പോകും.ഇതു തടയാൻ രണ്ടുവർഷം മുമ്പ് വാഴത്തണ്ട് കൊണ്ട് ചെറിയ ചങ്ങാടം പണിതു. പിന്നീടത് മഞ്ഞ മുളകൾ കൊണ്ട് വലിയ ചങ്ങാട വീടാക്കി.

ഇരുവരും രാത്രി വൈകും വരെ വിശ്രമിക്കുന്നതും കളി പറയുന്നതും പഠിക്കുന്നതും ചങ്ങാട

വീട്ടിലിരുന്നാണ്. ഒപ്പം കൂടാൻ സുഹൃത്തുക്കളുമെത്തും. കഴിഞ്ഞ ദിവസം അച്ഛനും അമ്മയും സഹോദരി അശ്വതിയും ഇവർക്കൊപ്പം ചങ്ങാടത്തിൽ ചിക്കനും പൊറോട്ടയും ഉണ്ടാക്കി കഴിച്ചാണ് രാത്രി 12 മണി വരെ ആഘോഷിച്ചത്. ആദർശ്‌ ചെർക്കളയിലെയും, ആകാശ്‌ എടനീരിലെയും ജി.എച്ച്.എച്ച്.എസ് വിദ്യാർത്ഥികളാണ്.

കന്നാസുകൾക്ക് മുകളിൽ

20 ലിറ്റർ വെള്ളം കൊള്ളുന്ന 20 പ്ലാസ്‌റ്റിക്‌ കന്നാസുകൾ കമ്പികൊണ്ട് കെട്ടി വച്ച് അതിന് മുകളിലാണ് മുളകൾ കൊണ്ട് ചങ്ങാടം പണിതത്.

സ്‌കൂൾ അവധി ദിവസങ്ങളിലാണ് നിർമ്മാണം തുടങ്ങിയത്. സഹപാഠികളായ അമിതും അഭിലാഷും സഹായിച്ചു. ഹൗസ് ബോട്ടുകളുടെ മാതൃക കണ്ടു പഠിച്ചു. അഞ്ചു മീറ്റർ നീളത്തിലും, രണ്ടര മീറ്റർ വീതിയിലുമായി നിർമ്മിച്ച ചങ്ങാട വീടിനുള്ളിൽ പത്ത് പേർക്ക് യാത്ര ചെയ്യാനും ഇരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി. മുളയും കവുങ്ങിന്റെ വരിച്ചിലും കൊണ്ടാണ് നിർമ്മാണം. കൈ കൊണ്ട് തുഴയണം. മുമ്പിലും പിറകിലുമായി തുഴച്ചിലിനുള്ള സംവിധാനമുണ്ട്. രണ്ടു മാസത്തെ കഠിനാദ്ധ്വാനം കൊണ്ട് ചങ്ങാട വീട് റെഡി.

മഴക്കാലം വന്നാൽ പുഴയിൽ ഒഴുക്ക് കൂടും. അപ്പോൾ ചങ്ങാട വീട് മാറ്റി വയ്ക്കും. മഴയ്‌ക്ക് ശേഷം വീണ്ടും പുതുക്കി ചങ്ങാട വീട് മധുവാഹിനിയിൽ ഇറക്കും.

-എം. ബാലകൃഷ്ണൻ ,

കുട്ടികളുടെ അച്ഛൻ

TAGS: CHANGAD VEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.