@ ഐ.എം.എ മാർച്ചും ധർണയും നടത്തി
കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഐ.എം.എ ഘടകത്തിന് കീഴിലെ ആശുപത്രികളിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഐ.എം.എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തിൽ
ഡോക്ടർമാർ പണിമുടക്കിയത് . കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിൽ ഡോക്ടർമാർ പൂർണമായി ഒ.പി ബഹിഷ്‌കരിച്ചു. മറ്റിടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.പി.കെ അശോകന് രോഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്ന് മർദ്ദനമോറ്റ സംഭവമാണ് ഡോക്ടർമാരെ സമരത്തിലേക്ക് നയിച്ചത്. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ കുഞ്ഞ് മരിച്ചതിനെത്തുടർന്നാണ് ആശുപത്രിക്കുനേരെയുള്ള അക്രമത്തിനും ഡോക്ടറെ മർദ്ദിക്കുന്ന സംഭവത്തിലേക്കും നയിച്ചത്.
സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കിഡ്‌സൺ കോർണറിൽ സമാപിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.സുൾഫി മാർച്ച് ഉദ്ഘാടനം ചെയ്തു. ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സീനിയർ വൈസ് പ്രസിഡന്റ് ഡോ. രാജു ബൽറാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്റ്, കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ. സുരഷ്, കെ.ജി.എം.സി.ടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമൽ ഭാസ്‌കർ, ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് നടത്തിയ കണ്ടാലറിയുന്ന നൂറോളം ഡോക്ടമാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
ഡോക്ടറെ അക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിൽ കഴിഞ്ഞ ദിവസം രണ്ടു പേർ കീഴടങ്ങിയിരുന്നു. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ (25), മുഹമ്മദ് അലി(56) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ മുഴുവൻ ആശുപത്രികളിലേയും അത്യാഹിത വിഭാഗം അടക്കം സ്തംഭിപ്പിച്ച് അനശ്ചിതകാല സമരം നടത്തുമെന്നും ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വേണുഗോപാലൻ അറിയിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന തലത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് ആശുപത്രി ആക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രികൾ സേഫ് സോണുകളായി പ്രഖ്യാപിക്കണമെന്നും സർക്കാർ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
'' കഴിഞ്ഞ ദിവസം നടന്നത് സൂചനാസമരം മാത്രമാണ്. ഡോക്ടറെ ഉപദ്രവിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഴുവൻ ആശുപത്രികളിലെയും അത്യാഹിത വിഭാഗമടക്കം സ്തംഭിപ്പിച്ച് സമരം നടത്തും.തങ്ങളുടെ ജീവനു പോലും ഭീഷണിയായി നിൽക്കുന്ന ഒരു സമൂഹത്തിലാണ് ഡോക്ടർമാർ ഇന്ന് ജോലി തുടരുന്നത്. അത് അനുവദിച്ച് നൽകാൻ സാധിക്കില്ല''-ഡോ.വേണുഗോപാലൻ ,
പ്രസിഡന്റ്
ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്
ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ;
വലഞ്ഞ് രോഗികൾ
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് നടത്തിയ ഒ.പി ബഹിഷ്കരണം സർക്കാർ സ്വകാര്യ ആശുപത്രികളെ ബാധിച്ചു. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെ എത്തിയ രോഗികൾ നിരാശരായി മടങ്ങി. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി ടി എയും സമരത്തിൽ പങ്കു ചേർന്നതാണ് സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാൻ കാരണമായത്.
സമരമറിയാതെ രാവിലെ മെഡി. കോളേജ് ഒ.പിയിൽ രോഗികൾ എത്തിയപ്പോഴാണ് സമരത്തെക്കുറിച്ചറിയുന്നത്. മറ്റ് ജില്ലകളിൽ നിന്നടക്കമെത്തിയ രോഗികൾ വലഞ്ഞു. ഒ.പി.ടിക്കറ്റ് രാവിലെ എട്ട് മുതൽ വിതരണം ചെയ്തിരുന്നു. പിന്നീടാണ് ഡോക്ടർമാർ സമരത്തിലാണെന്ന് പറഞ്ഞ് രോഗികളെ തിരിച്ചയക്കാൻ നോക്കിയത്. ഇത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. പി.ജി ഡോക്ടർമാർ ഒരു മണിക്കൂർ സമരം നടത്തിയ ശേഷം രോഗികളെ പരിശോധിക്കാൻ തയാറായതിനാൽ ഒ.പിയിൽ വലിയ പ്രതിസന്ധിയുണ്ടായില്ല.
ഐ.എം .സി .എച്ച് ഒ പി യിൽ ഇന്നലെ 665 പേരാണ് ചികിത്സ തേടിയത . സാധാരണ ഇവിടെ 750 ഓളം പേരാണ് ഉണ്ടാകാറുള്ളത്. വർദ്ധിച്ച തോതിൽ പ്രസവ വേദനയുള്ളവരെ നേരിട്ട് ലേബർ റൂമിലേക്ക് മാറ്റി. അല്ലാത്തവരെ പരിശോധന നടത്തി വിട്ടയച്ചു. അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയറ്ററുകളും ലേബർ റൂമും ആണ് മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചത്. ഒ.പി. ബഹിഷ്ക്കരിച്ച ഡോക്ടർമാർ ടീച്ചേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. പ്രസിഡന്റ് ഡോ. മായാസുധാകരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ. അനിൽകുമാർ ; പി.ജി സെക്രട്ടറി ഡോ.വിഷ്ണു , ഹൗസ് സർജൻസ് സെക്രട്ടറി ഡോ. പ്രണവ് ; ഡോ. സന്തോഷ് ; ഡോ. നിഷാന്ത്, ശ്രീപ്രിയ പ്രസംഗിച്ചു.
കെ.ജി.പി.എം.ടിഎ (കേരള ഗവ.പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ),കെ.ജി.എം.സി.ടി.എ (കേരള മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മെഡി.കോളേജിൽ ഒ.പി ബഹിഷ്കരണം നടന്നത്. ബീച്ച് ജനറൽ ആശുപത്രി പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചു. അത്യാഹിത വിഭാഗത്തിലെ ഒ.പി വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. ഇവിടെ രോഗികളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. പരമാവധി രോഗികളെ കാഷ്വാലിറ്റിയിൽ നോക്കി. കോട്ടപ്പറമ്പ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിയ രോഗികളെ അത്യാഹിതവിഭാഗത്തിൽ പരിശോധിച്ചു. നഗരപരിധിയിലെയും പരിസരത്തെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും സമരം പൂർണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |