കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. ഫെബ്രുവരി 27ന് ഹാജാരാകാത്തതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ ഇ.ഡി. നോട്ടീസ് നൽകിയിരുന്നത്. കൊച്ചിയിലെ ഓഫീസിന് മുന്നിൽ തമ്പടിച്ച മാദ്ധ്യമങ്ങളെ കൈവീശിക്കാണിച്ച് സന്തോഷത്തോടെയാണ് അദ്ദേഹം ഇ ഡി ഓഫീസിന്റെ പടികൾ വേഗത്തിൽ കയറിപ്പോയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് സർക്കാരിനും വെല്ലുവിളിയായിരിക്കുകയാണ്.
നിയമസഭാ സമ്മേളനമായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് 27ന് രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നത്.
നിയമസഭാ സമ്മേളനം ഇന്നലെ അവസാനിച്ചതിനാൽ ഇന്ന് ഹാജരാകാതെ മറ്റുവഴികൾ ഇല്ലായിരുന്നു. ഇന്നും ഹാജരായില്ലെങ്കിൽ ഇ ഡിക്ക് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും കഴിയുമായിരുന്നു. ഇ.ഡി അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും തമ്മിൽ നടത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചത്. രവീന്ദ്രന്റെ പേരിൽ സ്വപ്നയ്ക്ക് അയച്ച് അശ്ലീല ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |