ബ്രഹ്മപുരത്തിന്റെ തുടർച്ചയാണ് കോഴിക്കോട്ടും : യു.ഡി.എഫ്
കോഴിക്കോട്: ഞെളിയപറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഇടക്കിടയ്ക്ക് തീപിടിക്കുന്നത് തട്ടിപ്പാണെന്ന ആരോപണം ഉയരുന്നു. ഇതിൽ കൃത്യമായ പരിശോധന വേണെമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. വിവാദമായ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പദ്ധതി ഏറ്റെടുത്ത കമ്പനി തന്നെയാണ് ഞെളിയൻ പറമ്പിലെ പദ്ധതിയും ഏറ്റെടുത്തതെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഞെളിയൻ പറമ്പിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഞെളിയൻപറമ്പിൽ മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള കമ്പനി കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. ജനങ്ങളെ ഗ്യാസ് ചേമ്പറിൽ അകപ്പെടുത്തിയ അവസ്ഥയാണ് ബ്രഹ്മപുരത്ത് ഉണ്ടായത്. ഇതിനു സമാനമായ സ്ഥിതിവിശേഷമാണ് ഞെളിയൻപറമ്പിലുമെന്ന് യു.ഡി.എഫ് ആരോപിച്ചു. 13 ഏക്കർ ഭൂമിയും വേസ്റ്റ് റ്റു എനർജി എന്ന പദ്ധതിയിൽ കൈവശപ്പെടുത്തിയ കമ്പനി കഴിഞ്ഞ രണ്ട് വർഷമായി പ്രവൃത്തിയിൽ മെല്ലെ പോക്ക് നടത്തുന്നത്. ഇതിനകം നാല് തവണ കരാർ നീട്ടിനൽകി . സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കന്മാർക്ക് ബന്ധങ്ങൾ ഉള്ള ഈ കമ്പനി പ്രവൃത്തി എടുക്കാതെ കോർപറേഷൻ ഫണ്ട് സ്വന്തമാക്കുന്ന സ്ഥിതി വലിയ തട്ടിപ്പാണ്. ഇക്കാര്യം നേരത്തെ കൗൺസിൽ യോഗങ്ങളിൽ എതിർത്തതും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്ന് യു.ഡി.എഫ് വ്യക്തമാക്കി. കെ.എസ്.ഐ.ഡി.സിയാണ് കമ്പനിക്ക് കരാർ നൽകിയിട്ടുള്ളത്. സ്വന്തക്കാർക്ക് സൗകര്യം ചെയ്തു കൊടുക്കുകയും സർക്കാരിന്റെയും കോർപ്പറേഷന്റെയും ഫണ്ട് ദുരുപയോഗ പെടുത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു.കോർപ്പറേഷൻ ഞെളിയൻ പറമ്പിൽ ഇത്രയധികം സൗകര്യങ്ങൾ അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കാതെ മന്ദഗതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് ഗൗരവമായി കാണാൻ ഭരണാധികാരികൾ തയാറാകണം. ഇവിടെ മാലിന്യ സംസ്‌കരണത്തിന് അനിവാര്യമായ ചില മിഷനറികൾ അടുത്തായി മറ്റിടങ്ങളിലേക്ക് ഈ കമ്പനി മാറ്റിയത് ഭരണാധികാരികൾ തടഞ്ഞില്ല. മലിനീകരണ നിയന്ത്രണ ബോർഡിനും ഈ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. മഴപെയ്താൽ പിന്നീട് പ്രവർത്തി നടത്താൻ കഴിയില്ല .കമ്പനി കാത്തിരിക്കുന്നതും മഴപെയ്യുന്നതിനാണ്. രണ്ടുദിവസങ്ങളിൽ തീപിടുത്തം ഉണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അവർ ആരോപിച്ചു.
യു.ഡി.എഫ് സംഘം ഞെളിയൻപറമ്പ് സന്ദർശിച്ചു
കോർപറേഷൻ കൗൺസിൽ യു.ഡി.എഫ് പാർട്ടി പ്രതിനിധിസംഘം ഇന്നലെ ഞെളിയമ്പറമ്പ് സന്ദർശിച്ചു. കെ. സി. ശോഭി, കെ. മൊയ്തീൻ കോയ, എസ്. കെ. അബൂബക്കർ , അജീബ ഷമീർ, ആയിഷ ബീവി പാണ്ടികശാല എന്നിവർ അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |