കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയെ കൊലപ്പെടുത്തിയ കേസിൽ മകൻ സുനിലിനെയാണ് ശിക്ഷിച്ചത്. 2019 സെപ്തംബർ 3നായിരുന്നു കേസിനാസ്പദമായ സംഭവം.
കൃത്യത്തിന് സുനിലിനെ സഹായിച്ച സുഹൃത്ത് പുള്ളിക്കട പുഷ്പ ഭവനിൽ കുട്ടന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും കൊല്ലം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്ജി റോയി വർഗീസ് ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് അനുഭവിക്കണം. പൊലീസ് യഥാസമയം കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. അതിനാൽ ഇതിനോടകം മൂന്നര വർഷം തടവ് അനുഭവിച്ചു കുട്ടൻ ഇന്ന് ജയിൽ മോചിതനാകും. കേസിൽ 30 സാക്ഷികളെ വിസ്തരിച്ചു. 53 രേഖകൾ കോടതി പരിശോധിച്ചു. കൊല്ലം ഈസ്റ്റ് സി.ഐയായിരുന്ന ആർ.രാജേഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
അതിക്രൂരമായ കൊലപാതകം
സാവിത്രിയും സുനിലും ഒരുമിച്ചാണ് പട്ടത്താനം നീതി നഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. അപ്സര ജംഗ്ഷനിലുള്ള ഭൂമിയുടെ ഓഹരി ആവശ്യപ്പെട്ട് സുനിൽ അമ്മയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ വീട് മൂത്തമകളായ ലാലിക്ക് എഴുതിവച്ചതായി സാവിത്രി വ്യക്തമാക്കി. ഇതേചൊല്ലി വൈകിട്ട് അമ്മയും സുനിലും തമ്മിൽ തർക്കമുണ്ടായി.
സുനിൽ അമ്മയെ അടിച്ചുവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടി. അമ്മ ധരിച്ചിരുന്ന നേര്യത് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. സാവിത്രി ബോധരഹിതയായതോടെ സ്ഥലം വിട്ട സുനിൽ തൊട്ടടുത്ത ദിവസം പുലർച്ചെ 2.30ന് സുഹൃത്തായ കുട്ടനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുഴിയെടുപ്പിച്ചു. കുഴിയിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ സാവിത്രി ഞരങ്ങിയെങ്കിലും ഇരുവരും ചേർന്ന് കുഴിയിൽ കിടത്തിയ ശേഷം മുകളിൽ കയറി നിന്ന് ചവിട്ടി. ഇതോടെ സാവിത്രിയുടെ അസ്ഥികൾ ഒടിഞ്ഞു. പിന്നീട് മണ്ണിട്ട് മൂടി ബക്കറ്റുകളും ഫ്ലക്സ് ബോർഡുകളും ഉപയോഗിച്ച് സ്ഥലം മറച്ചു.
ലാലി അയൽവീട്ടിൽ ബന്ധപ്പെട്ട് അമ്മയുടെ വിവരങ്ങൾ തിരക്കുമായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ലാലി അയൽക്കാരെ വിളിച്ചപ്പോൾ പുറത്തെങ്ങും കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. ലാലി കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകി. തന്നോട് വഴക്കിട്ട് അമ്മ പതിവായി ബന്ധുവീടുകളിലേക്ക് പോകാറുണ്ടെന്ന് പറഞ്ഞ് സുനിൽ ആദ്യം അന്വേഷണം വഴിതെറ്റിച്ചു. അതിനിടെ, അയൽവാസികളുടെ മൊഴിയിൽ സുനിൽ വീണ്ടും സംശയ നിഴലിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതകം വെളിപ്പെടുത്തി. തുടർന്ന് പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സുനിലിന് ഇന്ന് വീണ്ടും വിധി ദിനം
പ്രദേശവാസിയെ സുനിൽ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസിൽ കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |