കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടൻതന്നെ വീണ്ടും ചോദ്യം ചെയ്തേക്കും. സിഎം രവീന്ദ്രൻ നൽകിയ മൊഴികളുടെ കൂടുതൽ വിശദാംശങ്ങൾ തേടുകയാണ് നീക്കം. ഇടപാടുകളിൽ രവീന്ദ്രന് പങ്കുണ്ടോ എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.
സിഎം രവീന്ദ്രനെ രണ്ടാം ദിവസമായ ഇന്നലെയും പത്തു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചയും പത്തു മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ എട്ടേകാലോടെ രവീന്ദ്രൻ ഇ.ഡി ഓഫീസലെത്തി. രാവിലെ 10ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടരയോടെ രവീന്ദ്രൻ മടങ്ങി. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ലൈഫ് മിഷൻ കരാറുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധവും കോഴയുടെ വിവരങ്ങളുമാണ് രവീന്ദ്രനോട് ചോദിച്ചത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു ചോദ്യം ചെയ്യലെന്നാണ് സൂചന.
ശിവശങ്കറിന്റെ റിമാൻഡ് നീട്ടി
ലൈഫ് മിഷൻ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ റിമാൻഡ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കു കൂടി നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |