തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം. എന്നിട്ടും സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ അവ പിൻവലിക്കാൻ വാഗ്ദാനം നൽകിയെന്നത് നട്ടാൽ പൊടിക്കാത്ത നുണയാണ്. ഇതിന്റെ പേരിൽ പാർട്ടിക്കും സർക്കാരിനുമെതിരെ കള്ള പ്രചാരവേലകൾ അഴിച്ചുവിടാനാണ് പ്രതിപക്ഷ പാർട്ടികളും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാദ്ധ്യമങ്ങളും പ്രതിപക്ഷവുമെല്ലാം ചേർന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളിൽ ഇനിയും പുതിയ കഥകൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ പലവിധത്തിൽ സംഘപരിവാർ ഇടപെടുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളെ തകർക്കാനും കേന്ദ്ര സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസ് പിൻവലിക്കാമെന്ന വാഗ്ദാനം ഇടനിലക്കാരെക്കൊണ്ട് പാർട്ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ് പ്രചരിക്കുന്നത് എന്നതോർക്കണം.
തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഘട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രചരണങ്ങളെയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്. അവരുടെ മുമ്പിലാണ് ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അപവാദപ്രചരണക്കാർ മനസ്സിലാക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തെളിവ് കോടതിയിൽ കൊടുക്കും: സ്വപ്ന
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ച്, തെളിവുകൾ കൈമാറി കേരളം വിടാൻ 30 കോടി രൂപ വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള സമീപിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും സ്വപ്ന സുരേഷ്.
തനിക്കെതിരെ കേസുകൊടുക്കാൻ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉപദേശിക്കണമെന്ന് സി. പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് സ്വപ്ന ആവശ്യപ്പെട്ടു.
ഹരിയാനയിലോ രാജസ്ഥാനിലോ പോയി താമസിക്കണമെന്നതടക്കം താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കുകയാണ്. 30കോടി വാഗ്ദാനം ചെയ്തതായും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചതും സമ്മതിച്ചു. പക്ഷേ എല്ലാം മറ്റൊരു പശ്ചാത്തലത്തിലാണ് പറഞ്ഞതെന്നാണ് വിജേഷ് വ്യക്തമാക്കുന്നത്. സംഭവം നടന്നയുടൻ പൊലീസിനെയും ഇ.ഡിയെയും വിവരമറിയിച്ചു. തെളിവുകൾ കൈമാറിയിട്ടുണ്ട്.വിജേഷിനെ ആരാണ് അയച്ചതെന്ന് കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസിയാണ്. വിജേഷ് എന്നെ കോടതികയറ്റിയാൽ അവിടെയും തെളിവുകൾ ഹാജരാക്കും. എം.വി.ഗോവിന്ദൻ പറയുന്ന നിയമനടപടിയും നേരിടും. വർഷങ്ങൾക്കു മുമ്പ് പൂട്ടിയ ഒരു കമ്പനിയുടെ പേരിൽ വെബ്സീരിസ് നിർമിക്കാൻ വിജേഷ് പിള്ളയ്ക്കുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച് ഏജൻസികൾ അന്വേഷിക്കട്ടെയെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |