ബംഗളൂരു: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ച്, തെളിവുകൾ കൈമാറി കേരളം വിടാൻ 30 കോടി രൂപ വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശി വിജേഷ് പിള്ള എന്ന ഇടനിലക്കാരൻ സമീപിച്ചെന്നും വിസമ്മത്ച്ചാൽ ജീവന് അപകടമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിട്ടുണ്ടെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നാ സുരേഷിന്റെ പരാതിയിൽ നടപടി തുടങ്ങി കർണാടക പൊലീസ്.
ബംഗളുരുവിലെ കൃഷ്ണരാജപുര സ്റ്റേഷനിൽ സ്വപ്നയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. വിജേഷുമായി കൂടിക്കാഴ്ച നടത്തിയ വെറ്റ്‌ഫീൽഡിലെ ഹോട്ടലിൽ സ്വപ്നയെ എത്തിച്ച് തെളിവെടുത്തു. ഹോട്ടലിലെ ജീവനക്കാരുടെയും മാനേജരുടെയും മൊഴി രേഖപ്പെടുത്തി. സ്വപ്നയുടെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും നോൺ കൊഗ്നിസബിൾ റിപ്പോർട്ട് (എൻ.സി.ആർ) തയ്യാറാക്കിയെന്നും വിജേഷ് പിള്ളയോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചെന്നും പൊലീസ് അറിയിച്ചു. എൻ.സി.ആർ രജിസ്റ്റർ ചെയ്താൽ പൊലീസിന് കുറ്റക്കാരെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകാം. പരാതിക്കാർക്ക് ഈ റിപ്പോർട്ടുമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുമാവും. ഭീഷണിപ്പെടുത്തിയെന്ന പരാതികളിലെ പ്രാഥമിക നടപടിയാണിതെന്നും ബംഗളുരു പൊലീസ് വിശദീകരിച്ചു.
അതേസമയം, വിജേഷ് പിള്ളയ്ക്കൊപ്പം മറ്റൊരാൾ കൂടി ഹോട്ടലിൽ താമസിച്ചിരുന്നതായി ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചതായി സ്വപ്ന ഫേസ്ബുക്കിൽ വെളിപ്പെടുത്തി. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതനെന്നും സ്വപ്ന കുറിച്ചു. പൊലീസ് സ്റ്റേഷനിലെയും ഹോട്ടലിലെയും ചിത്രങ്ങളും സ്വപ്ന പുറത്തുവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന പരാതി നൽകിയിട്ടുണ്ട്. അതേസമയം, സ്വപ്നയ്ക്കെതിരേ വിജേഷ് ഡി.ജി.പി അനിൽകാന്തിനും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |