SignIn
Kerala Kaumudi Online
Thursday, 25 April 2024 4.28 AM IST

സംതിംഗ് ഈസ് റോട്ടൺ ഇൻ ബ്രഹ്മപുരം

k

സംതിംഗ് ഈസ് റോട്ടൺ ഇൻ ഡെന്മാർക്ക് എന്ന് പറയുംപോലെ ബ്രഹ്മപുരം പ്ലാന്റിനകത്ത് എന്തോ ചീഞ്ഞുനാറുന്നെന്ന് സഭയ്ക്ക് ബോദ്ധ്യപ്പെട്ടു. അഴിമതിഗന്ധത്തിന്റെ ഉറവിടം ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന് പൊരിഞ്ഞ തർക്കം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കറുടെ കാഴ്ചമറച്ചുകൊണ്ട് 'കൊച്ചിയെ കൊല്ലരുതെന്ന ' ബാനറുയർത്തി മുദ്രാവാക്യം മുഴക്കി. സഭാതലം പ്രക്ഷുബ്ധമായി.

ആരെയും കാണാനാവാത്ത അവസ്ഥയിൽ 'ഡ്രാസ്റ്റിക് സ്റ്റെപ്സ് ' എടുക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് കൊടുത്തെങ്കിലും ബഹളം ശമിച്ചില്ല. പതിനായിരങ്ങളെ വിഷപ്പുകയിലാക്കിയ ക്രിമിനൽ നടപടിക്കെതിരെ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബഹിഷ്കരണം പ്രഖ്യാപിച്ചു. 11.36ന് പ്രതിപക്ഷം സഭ വിടുംവരെ സ്പീക്കർ 'ഡ്രാസ്റ്റിക് സ്റ്റെപ്സ്' എടുത്തില്ല.

പന്ത്രണ്ട് ദിവസമായിട്ടും പരിഹരിക്കപ്പെടാത്ത ബ്രഹ്മപുരം പ്രശ്നത്തിൽ സർക്കാരിന്റെ അനാസ്ഥയാരോപിച്ചാണ് പ്രതിപക്ഷം ടി.ജെ. വിനോദിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. കാര്യങ്ങളെല്ലാം ശരിയാവുകയാണെന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു ആരോഗ്യമന്ത്രി വീണാജോർജും തദ്ദേശമന്ത്രി എം.ബി. രാജേഷും. കൊച്ചി നഗരസഭയ്ക്ക് ചുറ്റിലുമുള്ള ഏഴ് മുനിസിപ്പാലിറ്റികളുടെ മാലിന്യം ബ്രഹ്മപുരത്ത് തള്ളാൻ ഉത്തരവ് കൊടുത്തതാരെന്നുപറഞ്ഞ് നിങ്ങളെ കുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.ബി. രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷമിളകി.

മാലിന്യസംസ്കരണ കരാർ കൊടുത്ത കമ്പനിക്കെതിരെ ചെന്നിത്തല സംശയമുന്നയിച്ചപ്പോൾ കമ്പനിയുടെ വിശ്വാസ്യതയെപ്പറ്റി മന്ത്രി വാചാലനായി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജോധ്പുരിലും ഛത്തീസ്ഗഢിൽ അവരുടെ പ്ലീനറി നടന്ന റായ‌്പൂരിലും മാലിന്യസംസ്കരണം നടത്തുന്നത് ഇവരാണത്രെ.

മൂന്ന് കൊല്ലം മുമ്പ് കോർപ്പറേഷൻ വിളിച്ച ടെൻഡർ റദ്ദാക്കി തദ്ദേശഭരണവകുപ്പ് നേരിട്ട് കരാർ കൊടുത്ത കമ്പനിക്കാരാണ് പെട്രോളൊഴിച്ച് മാലിന്യം കത്തിച്ചതെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. പത്തുകോടിയുടെ വർക്കേറ്റെടുത്ത മുൻപരിചയം പോലുമില്ലാത്ത കമ്പനിയാണത്രേ. മന്ത്രി ഈ കമ്പനിയുടെ വക്താവാകുന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വർഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യം നീക്കാൻ കോർപ്പറേഷൻ ഭരിച്ച യു.ഡി.എഫുകാർ 23 തവണ ടെൻഡർ മാറ്റിവച്ചപ്പോഴാണ് തദ്ദേശവകുപ്പിടപെട്ടതെന്ന് മന്ത്രിയുടെ മറുപടി.

ശ്രദ്ധക്ഷണിക്കലുകളും ഉപക്ഷേപങ്ങളും ബഹളത്തിൽ മുങ്ങി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയിൽ, പ്രതിപക്ഷ അഭാവത്തിൽ ഭരണകക്ഷിയംഗങ്ങൾ ബ്രഹ്മപുരത്തെ സർക്കാരിന്റെ ഇടപെടലുകളെ പ്രകീർത്തിച്ചു.

പ്രസംഗത്തിന് സമയനിഷ്ഠ കർക്കശമാക്കുന്ന സ്പീക്കർക്ക് മുന്നിൽ 'ഗണേശ് കുമാറായിരുന്നെങ്കിൽ ' എന്ന് എം. വിജിനെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ആറ് മിനിറ്റ് അധികമെടുത്ത് ഗണേശ് പ്രസംഗിച്ചപ്പോൾ സ്‌പീക്കർ അയഞ്ഞു. വിജിനിലെത്തിയപ്പോൾ പിടിമുറുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.