തിരുവനന്തപുരം: രോഗികളിൽ നിന്ന് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. രോഗത്തിന്റെ നിസ്സഹായതയുമായി വരുന്നവരെ ദ്രോഹിക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ ത്യാഗപൂർണ്ണമായി സേവനമനുഷ്ടിക്കുന്ന ഡോക്ടർമാരുണ്ട്. എന്നാൽ ഇതിന് അപവാദപരമായി പ്രവർത്തിക്കുന്ന ചിലരുണ്ടെന്നത് നിർഭാഗ്യകരമാണ്.
മെഡിക്കൽ കോളേജിലെയടക്കം അനാരോഗ്യപ്രവണതകളെക്കുറിച്ച് കെ.ബി. ഗണേഷ് കുമാറാണ് സഭയിൽ വിശദീകരിച്ചത്. മന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നിയമസഭയിൽ വിഷയം ഉന്നയിച്ചതിനാൽ 'അന്വേഷണത്തിന് ശേഷം റിപ്പോർട്ട് ഞങ്ങൾ കൂടി അറിയണ'മെന്ന് സ്പീക്കറും നിർദ്ദേശിച്ചു.
ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ സമഗ്ര നിയമം കൊണ്ടുവരും. ഡി.എച്ച്.എസിന് കീഴിലുള്ള ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുള്ളവർക്ക് അനുമതിയില്ല. ഡി.എച്ച്.എസിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ ഡോക്ടർമാരുടെ വീടുകളിൽ പോകേണ്ടതില്ല.
ആശുപത്രിയുടെ ഗേറ്റ് കടക്കുന്നത് മുതൽ പരമാവധി സേവനം ലഭ്യമാക്കാൻ ത്യാഗപൂർണ്ണമായി സേവനമനുഷ്ടിക്കുന്നവരുണ്ട്. അങ്ങനെയല്ലാതെ പ്രവർത്തിക്കുന്നവർ നിലപാട് തിരുത്തണം. യുവതിയുടെ വയറ്റിൽ കത്രിക പോയ സംഭവത്തിൽ ആദ്യ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെതിനാലാണ് വീണ്ടും അന്വേഷിക്കുന്നത്.
ആർ.സി.സിയിൽ
റോബോട്ടിക് സർജറി
കാൻസറിന് റോബോട്ടിക് ശസ്ത്രക്രിയ ആർ.സി.സിയിലും എം.സി.സിയിലും സെപ്തംബറോടെ യാഥാർത്ഥ്യമാവും. സൂക്ഷ്മമായ കാൻസർ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ മാറ്റിയുള്ള ആരോഗ്യപരിചരണം ഇതിലൂടെ സാധിക്കും.
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അഗ്നിശമന സേന, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ എന്നിവർക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തും. തുടർ പരിശോധനകളും സൗജന്യ ചികിത്സയും ഉറപ്പുവരുത്തും. 10 മെഡിക്കൽ കോളജുകളിൽ രണ്ട് മാസത്തിനുള്ളിൽ പാലിയേറ്റീവ് കെയർ വാർഡുകൾ തുടങ്ങും. എസ്.എ.ടിയിൽ ജനിറ്റിക് ഡിപ്പാർട്ട്മെന്റ് ഉടൻ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |