ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യത്തിൽ ബി.ജെ.പിയും അദാനി വിഷയവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും ഉയർത്തി പ്രതിപക്ഷവും പ്രതിഷേധം തുടർന്നതോടെ രണ്ടാം ദിവസവും പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനം പ്രക്ഷുബ്‌ധമായി.
ലണ്ടനിൽ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യം ബി.ജെ.പി നേതാക്കൾ ഇന്നലെയും തുടർന്നു. തിങ്കളാഴ്‌ച ലോക്‌സഭയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും രാജ്യസഭയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമാണ് വിഷയം ആദ്യം ഉന്നയിച്ചത്. അദാനി വിഷയത്തിൽ ജെ.പി. സി അന്വേഷണവും, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഇതേതുടർന്നുണ്ടായ ബഹളത്തിൽ ലോക്‌സഭ പൂർണമായി സ്‌തംഭിച്ചു. ബഹളത്തെ തുടർന്ന് രണ്ടു മണിവരെ നിറുത്തിവച്ച സഭ പിന്നീട് ചേർന്നപ്പോഴും സമാനാവസ്ഥ തുടർന്നതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിൽ രാവിലെ ഒാസ്‌കാർ അവാർഡ് നേട്ടവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് ശേഷമാണ് ബഹളം തുടങ്ങിയത്. ഉച്ചയോടെ രാജ്യസഭയും പിരിഞ്ഞു.
അതേസമയം, പാർലമെന്റിന് പുറത്ത് അദാനി വിഷയത്തിൽ കോൺഗ്രസും തൃണമൂലും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൽ ബി.ആർ.എസും ആംആദ്‌മി പാർട്ടികളും വെവ്വേറെ പ്രതിഷേധം സംഘടിപ്പിച്ചത് പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് വ്യക്തമാക്കി.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിമാരായ
പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, നരേന്ദ്ര സിംഗ് തോമർ, കിരൺ റിജിജു, അനുരാഗ് താക്കൂർ, നിതിൻ ഗഡ്കരി എന്നിവരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. സമ്മേളനം തുടങ്ങുംമുമ്പ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ യോഗവും നടന്നു. സോണിയ ഗാന്ധിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |