തിരുവനന്തപുരം : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിൽ തെക്ക് വടക്കായി ദേശീയ പാത 66 നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 2025ഓടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന ഉദ്ദേശത്തോടെയാണ് വിവധ റീച്ചുകളാക്കി തിരിച്ച് നിർമ്മാണം നടത്തുന്നത്. ആറുവരി പാതയും, നാല് വരി സർവീസ് റോഡും ഉൾപ്പടെ പത്ത് വരിയിലാണ് ദേശീയ പാത നിർമ്മാണം. പുതിയ റോഡ് സഞ്ചാരയോഗ്യമാവുന്നതോടെ ടോൾ പ്ലാസകളും രൂപമെടുക്കും. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും ടോൾ പിരിവിന്റെ വിഹിതം നൽകേണ്ടി വരും. കാറുകളെ അപേക്ഷിച്ച് ബസുകൾക്ക് വലിയ തുകയാണ് ടോളായി വാങ്ങുന്നത്.
കർണാടകയിൽ സംഭവിച്ചത്
അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച ബംഗളുരു- മൈസൂർ എക്സ്പ്രസ് വേയിൽ കഴിഞ്ഞ ദിവസം മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ടോൾ പിരിക്കാൻ അനുവാദം നൽകിയ ദിവസം തന്നെ കർണാടകയുടെ പൊതുഗതാഗത കമ്പനിയായ കെഎസ്ആർടിസി ( കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരനിൽ നിന്നും 20 രൂപ വരെയാണ് ടിക്കറ്റ് ചാർജിൽ വർദ്ധനവ് ഏർപ്പെടുത്തിയത്.
സരിഗെ ബസുകളിൽ 15 രൂപയും, രാജഹംസ ബസുകളിൽ 18 രൂപയും, മൾട്ടി ആക്സിൽ ബസുകളിൽ 20 രൂപയും അധികമായി വാങ്ങും. എക്സ്പ്രസ് വേയിൽ മാത്രം ഓടുന്ന ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് മാത്രമേ ഇത്തരത്തിൽ അധിക നിരക്ക് വാങ്ങുകയുള്ളു എന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.
കർണാകയിലെ പുതിയ എക്സ്പ്രസ് വേയിൽ രണ്ട് ടോൾ പ്ലാസകളാണുള്ളത്. ബസുകൾക്ക് 460 രൂപയാണ് ഒരു വശത്തേക്ക് ടോളായി വാങ്ങുന്നത്. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര ചെയ്താൽ 690 രൂപ മതിയാവും. ബസിന്റെ പ്രതിമാസ പാസിന് 15,325 രൂപയാണ് ഈടാക്കുന്നത്.
കേരളത്തിൽ വരുന്നത് 11 ടോൾ പ്ലാസകൾ
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ സ്ഥാപിക്കാനുള്ള ടോൾ ബൂത്തുകളുടെ സ്ഥലനിർണ്ണയം ചിലയിടങ്ങളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് പരസ്യമാക്കിയിട്ടില്ല. സംസ്ഥാനത്ത് 589 കലോമീറ്റർ റോഡ് വികസിപ്പിക്കുമ്പോൾ 11 ടോൾ ബൂത്തുകൾ നിലവിൽവരും. കൊല്ലമടക്കമുള്ള ചില ജില്ലകളിൽ രണ്ട് ടോൾ ബൂത്തുവരെയുണ്ടാകും. 50മുതൽ 60 കിലോമീറ്റർ പിന്നിടുമ്പോൾ ഒരു ടോൾബൂത്ത് എന്ന നിലയിലാണ് ക്രമീകരണം. ബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും കൃത്യസ്ഥലം തീരുമാനിച്ചിട്ടില്ല.
ദേശീയപാത അതോറിട്ടി നേരിട്ടാകും ടോൾ പിരിക്കുക. റോഡിന്റെ നിർമാണച്ചെലവ് പൂർണമായി പിരിച്ചെടുത്തു കഴിഞ്ഞാൽ ടോൾ തുക 40ശതമാനമായി കുറയ്ക്കാനാണ് ധാരണ. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കാവുന്ന ടോൾ ബൂത്തുകളാണു പദ്ധതിയിലുള്ളതെങ്കിലും ജി.പി.എസ് അധിഷ്ഠിത ടോൾ പിരിവും പരിഗണനയിലുണ്ട്.
ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റർ വീതിയിൽ അര മീറ്റർ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയുള്ള സർവീസ് റോഡുകളും ഉണ്ടാവും.
ടിക്കറ്റ് നിരക്ക് ഉയരും
കേരളത്തിലും ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതോടെ ബസുകളിലടക്കം യാത്രാ ചെലവ് വർദ്ധിക്കും. മികച്ച റോഡിലൂടെ സമയം ലാഭിക്കാനാവുമെന്നത് നേട്ടമാണ്, സുഖ സവാരിയും ലഭിക്കും. എന്നാൽ നിത്യവും യാത്ര ചെയ്യുന്നവർ ബസ് വിട്ട് ട്രെയിനിലേക്ക് മാറിയാൽ അത് കെ എസ് ആർ ടി സിക്കടക്കം തിരിച്ചടിയാവും സമ്മാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |