ന്യൂഡൽഹി: 2019-2020 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ ഐടി വകുപ്പ് സൂക്ഷ്മ പരിശോധന നടത്തുന്നു. ആദായനികുതി റിട്ടേണുകളിൽ വരുമാനം കുറച്ചു കാണിച്ചതായി കണ്ടെത്തിയതാണ് സൂക്ഷ്മ പരിശോധന നടത്താൻ കാരണം. ഇതിനകം 68,000 റിട്ടേണുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്.
ഫയൽചെയ്ത റിട്ടേണുകളും വാർഷിക വിവര പ്രസ്താവന(എ.ഐ.എസ്)യിലെ വിവരങ്ങളും താരതമ്യം ചെയ്താണ് തെറ്റുകൾ കണ്ടെത്തുന്നത്. എ.ഐ.എസിൽ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതാണെങ്കിൽ അതിന് മറുപടി നല്കാൻ അവസരം ലഭിക്കും. അല്ലെങ്കിൽ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. 35,000 പേർ ഇതിനകം മറുപടി നല്കുകയോ പുതുക്കിയ റിട്ടേൺ നല്കുകയോ ചെയ്തതായി പ്രത്യക്ഷ നികുതി ബോര്ഡ് മേധാവി നിതന് ഗുപ്ത പറഞ്ഞു.
15 ലക്ഷത്തോളം പുതുക്കിയ റിട്ടേണുകളാണ് ഫയൽചെയ്തത്. 1,250 കോടി രൂപ ഇതിലൂടെ പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, 33,000ത്തോളം പേർ ഇനിയും മറുപടി നല്കാനുണ്ട്. 2019-20 സാമ്പത്തിക വർഷത്തെ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ 2023 മാർച്ച് 31വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |