തിരുവനന്തപുരം:സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും ഡോക്‌ടർമാർക്കും എതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ഡോക്‌ടർമാർ പ്രഖ്യാപിച്ച സമരം തുടങ്ങി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലെ സമരത്തിൽ സംസ്ഥാനത്താകെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലും അടിയന്തിര ശസ്‌ത്രക്രിയയും മാത്രമാകും ചികിത്സയുണ്ടാകുക.അടിയന്തര ചികിത്സയ്‌ക്കല്ലാതെ ആരും ആശുപത്രിയിലെത്തരുതെന്നും സമരത്തോട് സഹകരിക്കണമെന്നുമാണ് ഡോക്‌ടർമാരുടെ സംഘടനകൾ അഭ്യർത്ഥിച്ചിട്ടുള്ളത്.
രാവിലെ ആറിന് ആരംഭിച്ച സമരം വൈകിട്ട് ആറ് വരെ നീണ്ടുനിൽക്കും. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രവർത്തനം സമരത്തെ തുടർന്ന് ഏതാണ്ട് പൂർണമായി സ്‌തംഭിച്ചേക്കും. ആശുപത്രി മാനേജ്‌മെന്റുകളും സമരത്തെ പിന്താങ്ങുന്നുണ്ട്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റിനെ പൊലീസ് സാന്നിദ്ധ്യത്തിൽ പോലും മർദ്ദിക്കുകയും സംഭവത്തിലെ പ്രതികൾ രക്ഷപ്പെടുകയും ചെയ്‌തതിന്റെ പ്രതിഷേധമായാണ് സമരം. ഡോക്‌ടർമാരുടെ സംഘടനകൾ സ്വകാര്യ, കോർപറേറ്റ് ആശുപത്രി മാനേജ്‌മെന്റുകൾ എന്നിവയ്‌ക്കൊപ്പം 40 സ്‌പെഷ്യാലിറ്റി ഓർഗനൈസേഷനുകളും സമരത്തെ പിന്താങ്ങുന്നുണ്ട്.
അതേസമയം രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിന്റെ കേരള സന്ദർശനം നടക്കുന്നതിനാൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന് വിലക്കുള്ളതിനാൽ ആനയറയിലെ ഐ.എം.എ ആസ്ഥാനത്ത് സമരം ചെയ്യുന്ന ഡോക്‌ടർമാർ ധർണ നടത്തും. സംഘടനാസംസ്ഥാന പ്രസിഡന്റ് സുൾഫി.എൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |