SignIn
Kerala Kaumudi Online
Thursday, 26 September 2024 4.06 AM IST

സ്ത്രീ ശാക്തീകരണത്തിൽ കേരളം മാതൃക: രാഷ്ട്രപതി

Increase Font Size Decrease Font Size Print Page
chief

തിരുവനന്തപുരം: സ്ത്രീശാക്തീകരണ ചരിത്രത്തിൽ തിളങ്ങുന്ന മാതൃകയാണ് കേരളമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. കേരളത്തിൽ ആദ്യ സന്ദർശനം നടത്തുന്ന രാഷ്ട്രപതിക്ക് ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണനിരക്ക് തടയുന്നതിലും കേരളം രാജ്യത്തിന് മാതൃകയാണ്.

ആയോധനകലയിലൂടെ സ്വയം പര്യാപ്തതയുടെ ഉജ്ജ്വല മാതൃകയാണ് ഉണ്ണിയാർച്ച. ദളിത് സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച അനാചാരങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് നങ്ങേലി ജീവൻ ബലിയർപ്പിച്ചത്. ഭരണഘടനാ നിർമാണസഭയിലെ 15 വനിതാ അംഗങ്ങളിൽ ഏക ദളിത് വനിതാ പ്രതിനിധി ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്‌ക്രീൻ എന്നീ മലയാളികളുണ്ടായിരുന്നു. രാജ്യത്തെ ആദ്യ ഹൈക്കോടതി വനിതാ ജഡ്ജി ജസ്റ്റിസ് അന്ന ചാണ്ടി, ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജി ജസ്റ്റിസ് എം. ഫാത്തിമ ബീവി എന്നിവരും മലയാളികളായിരുന്നു.

96 ാം വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാർത്യായനി അമ്മ ദേശീയ പ്രതീകമായി. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നാഞ്ചിയമ്മയും അഭിമാനമാണ്. നാരീശക്തി വിളിച്ചോതി കേരളം ഒരുക്കിയ റിപ്പബ്ലിക് ദിന ടാബ്ലോയും ആകർഷകമായിരുന്നു. പി. ടി. ഉഷ പിന്നീടുവന്ന പെൺകുട്ടികൾക്ക് പ്രചോദനമാണ്.

ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയതും രാഷ്ട്രപതി എടുത്തുപറഞ്ഞു. 1998ൽ പ്രധാനമന്ത്രിയായിരിക്കെ കുടുംബശ്രീക്കു തുടക്കംകുറിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ കാഴ്ചപ്പാടും സ്മരിക്കപ്പെടണം. ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളിലൂടെ പട്ടികജാതി പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

പൗരസ്വീകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ദ്രൗപദി മുർമു നന്ദി അറിയിച്ചു. കുടുംബശ്രീയുടെ 25ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ് അംഗങ്ങൾ ചേർന്നെഴുതുന്ന 'രചന'യുടെ ഉദ്ഘാടനം, പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനിയറിംഗ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവയും രാഷ്ട്രപതി നിർവഹിച്ചു.

ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥ്, എ.ഐ.സി.ടി.ഇ ചെയർമാൻ ടി.ജി.സീതാറാം തുടങ്ങിയവർ പങ്കെടുത്തു.

ഉന്നതി പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് കുട്ടിമാത്തൻ കാണിക്ക് രാഷ്ട്രപതി നൽകി. സർക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റർ അജു വരച്ച ചിത്രം മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരം കോർപ്പറേഷന്റെ ഉപഹാരം മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു. ടെക്നിക്കൽ എൻജിനിയറിംഗ്, ഡിപ്ലോമ പുസ്തക പരിഭാഷയുടെ ആദ്യപ്രതി ഡോ. ടി.ജി. സീതാറാം രാഷ്ട്രപതിക്കു സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRESIDENT OF INDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.