തിരുവനന്തപുരം: കെ കെ രമ എംഎൽഎയ്ക്കെതിരായ സച്ചിൻ ദേവ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊട്ടലില്ലാത്ത കൈയ്ക്കാണ് രമ പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോൾ വ്യക്തമായെന്നും ഇത് കണ്ടെത്താൻ ഇപ്പോൾ ആധുനിക സംവിധാനങ്ങളുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്ലാസ്റ്ററിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ ദേവിനെതിരെ സ്പീക്കർ എ എൻ ഷംസീറിനും സൈബർ പൊലീസിനും കെ കെ രമ പരാതി നൽകിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.
എന്നാൽ കൈയ്ക്ക് പൊട്ടലുണ്ടോ എന്ന് പറയേണ്ടത് ഡോക്ടറാണ് എന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണത്തിന് കെ കെ രമ മറുപടി നൽകിയത്. അസുഖമില്ലാത്ത ആളുകളെ ചികിത്സിക്കാനാണോ സർക്കാർ ആശുപത്രിയെന്നും കെ കെ രമ ചോദിച്ചു. രോഗിയുടെ വിവരങ്ങൾ ആശുപത്രിയിൽ നിന്ന് പുറത്ത്‌പോയിട്ടുണ്ടെങ്കിൽ അത് ഗുരുതര കുറ്റമാണെന്നും രമ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ആക്ഷേപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.
നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് രമ, സച്ചിൻ ദേവിനെതിരെ പരാതി നൽകിയത്. കെെ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹമാദ്ധ്യങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |